Skip to main content

വനിതാ കമ്മീഷൻ അദാലത്തിൽ 70 പരാതികൾ പരിഗണിച്ചു

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 70 കേസുകൾ പരിഗണിച്ചതായും 20 എണ്ണം തീർപ്പാക്കിയതായും കമ്മീഷൻ അംഗം ഇ.എം. രാധ അറിയിച്ചു. എട്ട് കേസുകളിൽ വിവിധ വകുപ്പുകളിൽനിന്നും പോലീസിൽനിന്നും റിപ്പോർട്ട് തേടി. 42 കേസുകൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും.
സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപങ്ങൾ നടത്തിയാൾക്കെതിരെ പരാതിയുമായെത്തിയ യുവതിയോട്, സൈബർ പോലീസിന് പരാതി നൽകാൻ കമ്മീഷൻ നിർദേശിച്ചു. ഈ പരാതി സംബന്ധിച്ച് കമ്മീഷന്റെ റിപ്പോർട്ട് സൈബർ പോലീസിന് കൈമാറും. കുടുംബാംഗങ്ങൾ തമ്മിലെ സ്വത്ത് തർക്കം, റോഡ് നിർമ്മാണത്തിലെ തർക്കം, തൊഴിൽ സംബന്ധിയായ പരാതി തുടങ്ങിയവയാണ് കമ്മീഷൻ പരിഗണിച്ച മറ്റ് പരാതികൾ.
തദ്ദേശ സ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികളുടെ പ്രവർത്തനത്തിലൂടെ പരാതികൾ താഴേ തട്ടിൽ പരിഹരിക്കാൻ കഴിയുമെന്ന് ഇ.എം. രാധ പറഞ്ഞു. മട്ടന്നൂർ നഗരസഭയിലെ ജാഗ്രതാ സമിതി സംഘടിപ്പിച്ച അദാലത്തിൽ പങ്കെടുത്ത് നാല് പരാതികൾ പരിഗണിച്ചതായി അവർ പറഞ്ഞു. ലിംഗ സമത്വം, വിവാഹ പൂർവ കൗൺസിലിംഗ് എന്നീ വിഷയങ്ങളിൽ കോളജ് തലത്തിൽ ബോധവത്കരണത്തിന് ഊന്നൽ നൽകാൻ കമ്മീഷൻ ഉദ്ദേശിക്കുന്നതായും അവർ പറഞ്ഞു.
കമ്മീഷൻ അഭിഭാഷക പാനലിലെ കെ.എം. പ്രമീള, കെ.പി. ഷിജി, ബാസുരി, പി. വിമലകുമാരി എന്നിവരും പരാതികൾ പരിഗണിച്ചു.
 

date