Skip to main content

സാമൂഹ്യബോധമുള്ള പൗരന്മാരാക്കി കുട്ടികളെ മാറ്റാൻ ബോധപൂർവമായ ഇടപെടലുകൾ ആവശ്യം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

കുട്ടികളെ സാമൂഹ്യബോധമുള്ള പൗരന്മാരാക്കി മാറ്റാൻ ബോധപൂർവ്വമായ  ഇടപെടലുകൾ ആവശ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ.

 ഉത്തരവാദിത്ത രക്ഷാകർതൃത്വം സംബന്ധിച്ച് മാതാപിതാക്കളിൽ അവബോധം സൃഷ്ടിക്കാനും അതിന് ശാസ്ത്രീയ മാർഗനിർദേശങ്ങൾ നൽകാനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ‘ പേരന്റിങ് ഔട്ട് റീച്ച് ക്യാംപ് ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മലയിൻകീഴിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 സമൂഹത്തിന് വിരുദ്ധമായി പെരുമാറുന്ന രീതി ചെറുപ്പക്കാരിൽ ഉയർന്നു വരുന്നത് ഗൗരവമായി കാണേണ്ടതാണെന്നും  ഇതെല്ലാം മറികടന്ന് മികവുറ്റ പുതുതലമുറയെ വാർത്തെടുക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ പദ്ധതിയിൽ  വലിയ പങ്കുവഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാർക്ക് ഗുണമേന്മയുള്ള  ജീവിതം നയിക്കാൻ കഴിയുന്ന ഏക സ്ഥലമാണ് കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

 മാറുന്ന സാമൂഹ്യ സാഹചര്യങ്ങൾക്കനുസരിച്ച് കുഞ്ഞുങ്ങൾക്ക്  ഉത്തരവാദിത്വ പൂർണമായ രക്ഷാകർതൃത്വം സാധ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് സംസ്ഥാന സർക്കാർ ഈ പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.  

ഓരോ പഞ്ചായത്തിന്റെയും സഹകരണത്തോടെ വനിത ശിശു വികസന വകുപ്പാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. എല്ലാ ശനിയാഴ്ചയും ഉച്ചക്ക് 2 മണി മുതലാണ് പേരന്റിങ് ക്ലിനിക്കുകൾ പ്രവർത്തിക്കുക.

 അടൂർ പ്രകാശ് എം.പി, ഐ.ബി.സതീഷ് എം.എൽ.എ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, വനിത ശിശുവികസന ഡയറക്ടർ ടി.വി.അനുപമ, നേമം ബ്ലോക്ക് പ്രസിഡന്റ് എസ്.കെ.പ്രീജ, ജില്ലാ പഞ്ചായത്തംഗം വിളപ്പിൽ രാധാകൃഷ്ണൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

date