Skip to main content

കോവിഡ് ബാധിതർ കരുതലോടെ ഏഴ് ദിവസം ഗൃഹ പരിചരണത്തിൽ കഴിയണം: മന്ത്രി വീണാ ജോർജ്

കോവിഡിനെ ഭയക്കേണ്ടതില്ല എങ്കിലും കോവിഡ് ബാധിച്ചവർ കരുതലോടെ ഏഴു ദിവസം ഗൃഹപരിചരണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കടുത്ത രോഗലക്ഷണങ്ങളോ മൂന്ന് ദിവസത്തിൽ കൂടുതലുള്ള പനിയോ ഉണ്ടെങ്കിൽ ഡോക്ടറുടെ സേവനം തേടണം. ഗൃഹ പരിചരണത്തിൽ കഴിയുന്ന കോവിഡ് രോഗികൾക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒമിക്രോണിനെ നിസാരമായി കാണരുത്. വ്യാപനശേഷി വലുതാണ്. ഒമിക്രോൺ ബാധിച്ചവരിൽ 3 ശതമാനം പേർക്ക് മാത്രമാണ് ആശുപത്രി സേവനം ആവശ്യമായുള്ളത്. 97 ശതമാനം പേരും ഗൃഹ പരിചരണത്തിലാണുള്ളത്. ഇതു മുന്നിൽ കണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, കില എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ജോയ് ഇളമൺ, കെ.എസ്.ഐ.എച്ച്.എഫ്. ഡബ്ല്യു പ്രിൻസിപ്പൽ പ്രസന്ന കുമാരി എന്നിവർ സംസാരിച്ചു.
ഗൃഹപരിചരണം, പിന്തുണാ സഹായ സംവിധാനങ്ങൾ എന്നീ വിഷയങ്ങളിൽ ഡോ. ജിതേഷ്, ഡോ. അമർ ഫെറ്റിൽ എന്നിവർ സംസാരിച്ചു. ഡോ. കെ.ജെ. റീന, ഡോ. സ്വപ്നകുമാരി, ഡോ. ബിനോയ് എസ് ചന്ദ്രൻ, ഡോ. ടി. സുമേഷ്, ഡോ. വിനീത, ഡോ. കെ.എസ്. പ്രവീൺ, പി.കെ. രാജു, ഡോ. വി.എസ്. ദിവ്യ എന്നിവർ സംശയ നിവാരണം നടത്തി.
പി.എൻ.എക്സ്. 544/2022
 

date