Skip to main content

പച്ചതേങ്ങാ സംഭരണം എല്ലാ ജില്ലകളിലേക്കും ഉടന്‍ വിപുലീകരിക്കും: കൃഷി മന്ത്രി പി പ്രസാദ് വളവന്നൂര്‍ കുത്തരിയുടെ ആദ്യ വില്‍പന മന്ത്രി നിര്‍വഹിച്ചു

പച്ചതേങ്ങാ സംഭരണം എല്ലാ ജില്ലകളിലും ഉടന്‍ തന്നെ വിപുലപ്പെടുത്തുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
നാളികേര ഉല്‍പാദനം വര്‍ധിപ്പിക്കാനും കേര കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കാനും ലക്ഷ്യമിട്ട് സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും വളവന്നൂര്‍ കുത്തരിയുടെ ആദ്യ വില്‍പനയും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തേങ്ങാ സംഭരണത്തിനായി ആവശ്യമെങ്കില്‍ പ്രത്യേക സംഭരണ വാഹന സൗകര്യം എല്ലാ ജില്ലകളിലും സജ്ജമാക്കും. കേരകര്‍ഷകര്‍ക്ക് ഉണ്ടാകുന്ന എല്ലാബുദ്ധിമുട്ടുകളും സമയ ബന്ധിതമായി പരിഹരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു.
നാളികേര സംഭരണം, സംസ്‌കരണം, വിപണനം എന്നീ കാര്യങ്ങളില്‍ ഊന്നി പ്രവര്‍ത്തനം വിപുലമാക്കേണ്ടതുണ്ട്. നാളികേരത്തില്‍ നിന്ന്  വിവിധ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണവും  ബ്രാന്റിങ്ങും ചെയ്യണം. കൃഷി ഭവനുകള്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, എഫ്.പി.ഒകള്‍ തുടങ്ങി എല്ലാ സംവിധാനങ്ങളെയും ഇതിനായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കുറുക്കോളി മൊയ്തീന്‍  എം.എല്‍.എ. അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നബീസ അസീസ്, ശ്രീദേവി പ്രക്കുന്നത്ത്, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.അഷറഫ്, വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി.സി.നജ്മത്ത്, വൈസ് പ്രസിഡന്റ് മുജീബ് റഹ്‌മാന്‍, മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍.രുഗ്മിണി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ സൂസമ്മ ജോര്‍ജ്, മാത്യു ജോര്‍ജ്, പൊന്മുണ്ടം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സൈബന്നീസ, വളവന്നൂര്‍ കൃഷി ഓഫീസര്‍ പി.എസ്.ശരത്ത്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date