Skip to main content

കോവിഡ് മരണാനന്തര ധനസഹായം: ജില്ലയില്‍ വിതരണം ചെയ്തത് 16 കോടി

ജില്ലയില്‍ കോവിഡ് മരണാനന്തര ധനസഹായ പദ്ധതി പ്രകാരം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഇതുവരെ 16.65 കോടി രൂപ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. 3,014 അപേക്ഷകര്‍ക്കാണ് തുക കൈമാറിയത്. കോവിഡ് മരണാനന്തര ധനസഹായത്തിനായി ഇതുവരെ 3,714  അപേക്ഷകളാണ് ജില്ലയില്‍ ലഭിച്ചത്. ഇതില്‍ 3,444 അപേക്ഷകള്‍ അംഗീകരിച്ചു. മതിയായ രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് 113 അപേക്ഷകള്‍ തള്ളി. മറ്റു അപേക്ഷകളിന്മേല്‍ നടപടികള്‍ തുടരുകയാണെന്നും കലക്ടര്‍ അറിയിച്ചു. കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപവീതമാണ് സര്‍ക്കാര്‍ ധനസഹായമായി നല്‍കുന്നത്.

കോവിഡ് മരണ ധനസഹായത്തിനായി  www.relief.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. ഇതിനൊപ്പം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് അല്ലെങ്കില്‍ അപ്പീല്‍ മുഖാന്തരം എ.ഡി.എമ്മില്‍ നിന്നും ലഭിച്ച ഐ.സി.എം.ആര്‍ സര്‍ട്ടിഫിക്കറ്റ്, റിലേഷന്‍ ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, അനന്തര അവകാശികള്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡുകള്‍, ബാങ്ക് പാസ്ബുക്ക് എന്നിവയും വെബ്‌സൈറ്റില്‍  അപ്ലോഡ് ചെയ്യണം.

date