Skip to main content

കൃഷി കുട്ടിക്കളിയല്ല; മികച്ച  വിദ്യാർഥി കർഷകനായി നിഹാൻ

വലുതായാൽ ആരാവണം എന്ന ചോദ്യത്തിന് നിഹാന് ഒറ്റ ഉത്തരമേ ഉള്ളൂ കൃഷി ഓഫീസർ. കുഞ്ഞു മനസ്സിൽ നിഹാൻ ഈ ആഗ്രഹം കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ  ജില്ലാതല അവാർഡ് കൂടി കിട്ടിയപ്പോൾ ആഗ്രഹങ്ങൾ പടർന്നു പന്തലിച്ചു. കാർഷിക വകുപ്പിന്റെ മികച്ച വിദ്യാർഥി കർഷകനാണ് കാഞ്ഞിരോട് കെ എം ജെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം തരം വിദ്യാർഥിയായ പി മുഹമ്മദ് നിഹാൻ. മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡും മികച്ച സ്ഥാപന മേധാവിക്കുള്ള അവാർഡും നിഹാന്റെ സ്‌കൂളിന് തന്നെ.
സ്‌കൂളിൽ വിപുലമായി നടത്തുന്ന പച്ചക്കറി കൃഷിയിൽ നിന്നും പ്രചോദനം നേടിയാണ് വീട്ടിലും ഒരു കൊച്ചു തോട്ടം ഒരുക്കാൻ തീരുമാനിച്ചത്. മുണ്ടേരി കൃഷിഭവനിൽ നിന്നാണ് സ്‌കൂളിലേക്ക് പച്ചക്കറി വിത്ത് ലഭിക്കുന്നത്. ഇതിൽ നിന്നാണ് നിഹാൻ വീട്ടിലെ തോട്ടം ഒരുക്കുന്നത്. വെള്ളരി, വെണ്ട, തക്കാളി, പച്ചമുളക്, പുതിയിന എന്നീ പച്ചക്കറികളും മഞ്ഞൾ, വാഴ, പപ്പായ തുടങ്ങിയവയുമാണ് തോട്ടത്തിലെ പ്രധാന ഇനങ്ങൾ.
കൊവിഡ് മൂലം സ്‌കൂൾ അടഞ്ഞു കിടന്ന സമയത്ത് പച്ചക്കറി തോട്ടത്തിൽ തന്നെയായിരുന്നു നിഹാൻ. ഇപ്പോൾ സ്‌കൂളിൽ പോകുന്നതിനും മുമ്പും   തിരിച്ചെത്തിയ ശേഷവും വെള്ളം നനച്ചും പരിപാലിച്ചും അങ്ങനെ കുറച്ചു നേരം. ഉപ്പ നിയാസും ഉമ്മ രജുവയും ചേച്ചി ഷിറിനും സഹായത്തിനുണ്ടാകും. സ്‌കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പച്ചക്കറി മേളയിൽ നിന്ന് 3000 രൂപയോളം നിഹാന് ലഭിച്ചു. സ്വന്തമായി നട്ടുനനച്ച വാഴകളിൽ നിന്നും നാല് വാഴക്കുല കിട്ടിയത് ആവേശത്തോടെയാണ് നിഹാൻ പറഞ്ഞത്. തൈകൾ കരിഞ്ഞുണങ്ങുന്നത് ഇടക്ക് വിഷമിപ്പിക്കാറുണ്ടെങ്കിലും രാവിലെ കാണുന്ന പുതുനാമ്പിലാണ് നിഹാനിന്റെ പ്രതീക്ഷ.

date