കാരുണ്യ ഫാർമസി ഡിപ്പോ മാനേജറെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാരുണ്യ ഫാർമസിയിൽ മരുന്നുകൾ ലഭ്യമല്ലാത്ത കാരണത്താൽ കാരുണ്യ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇന്നലെ രാത്രി മെഡിക്കൽ കോളേജ് സന്ദർശിച്ചപ്പോൾ രോഗിയുടെ പരാതിയെ തുടർന്ന് മന്ത്രി കാരുണ്യ ഫാർമസി സന്ദർശിച്ചിരുന്നു. ആ രോഗിയുടെ കുറിപ്പിലുണ്ടായിരുന്ന ഒരു മരുന്നും കാരുണ്യ ഫാർമസിയിലില്ലായിരുന്നു. ഫാർമസിക്കകത്ത് കയറി കമ്പ്യൂട്ടറിലെ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. അത്യാവശ്യ മരുന്നുകൾ കൃത്യമായി സ്റ്റോക്ക് ചെയ്യാൻ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ കെ.എം.എസ്.സി.എൽ.നോട് മന്ത്രി നിർദേശം നൽകിയിരുന്നു. തുടർന്നാണ് അടിയന്തരമായി ഡിപ്പോ മാനേജറെ സസ്പെൻഡ് ചെയ്തത്. മറ്റ് മെഡിക്കൽ കോളേജുകളിലും ജനറൽ ആശുപത്രികളിലും പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി കർശന നിർദേശം നൽകിയിട്ടുണ്ട്.
പി.എൻ.എക്സ്. 1125/2022
- Log in to post comments