Skip to main content
എന്‍.ജി മേരി വിന്‍സന്റ്

ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി കടമക്കുടിയിലെ സ്വപ്നത്തുരുത്തുകള്‍

 

    എറണാകുളം ജില്ലയില്‍ പുതുതായി ഉദയം ചെയ്ത ടൂറിസം കേന്ദ്രങ്ങളില്‍ പ്രധാനമാണ് കടമക്കുടി. ഗ്രാമീണ 
ടൂറിസത്തിന്റെ പുതിയ മുഖമാണ് കടമക്കുടി പഞ്ചായത്ത്. എട്ട് തുരുത്തുകളിലായി ചിതറിക്കിടക്കുന്ന കടമക്കുടിയുടെ വികസന സ്വപ്നങ്ങള്‍ അതിര്‍ത്തികളില്ലാതെ പടര്‍ന്നുകിടക്കുന്നു. പഞ്ചായത്തിന്റെ പുതിയ പ്രയാണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ജി മേരി വിന്‍സന്റ്...

 

തുരുത്തുകളിലേക്ക് പുതിയ പാതകള്‍

 

    പതിനഞ്ച് തുരുത്തുകളിലായി ചിതറിക്കിടന്നിരുന്ന പ്രദേശമാണ് കടമക്കുടി. ഇതില്‍ രണ്ടെണ്ണം ആള്‍ത്താമസമില്ലാത്തതാണ്. പാലങ്ങള്‍ നിര്‍മിച്ച ശേഷവും എട്ട് തുരുത്തുകളായാണ് കടമക്കുടിയുടെ നില്‍പ്പ്. തുരുത്തുകള്‍ തമ്മില്‍ പാലം നിര്‍മിച്ച് കടമക്കുടിയെ ഒരുമിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഗോശ്രീ ഐലന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ദ്വീപുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനുള്ള പാലങ്ങള്‍ പണിയാനുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ചേന്നൂര്‍- പിഴല, ചേന്നൂര്‍ -ചെരിയംതുരുത്ത് പാലങ്ങളും, ചാത്തനാട് -കടമക്കുടി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പൂര്‍ത്തീകരണവും ഈ വര്‍ഷം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കോതാട്- ചേന്നൂര്‍ പാലത്തിന്റെ നിര്‍മാണം പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. പറവൂരില്‍ നിന്ന് എറണാകുളത്തേക്ക് ഏറ്റവും എളുപ്പത്തില്‍ എത്താനുള്ള വഴിയായി ഇതു മാറും. ടൂറിസം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കും ഇത് സഹായകമാകും. 

 

പൊക്കാളി കൃഷിയിലും കുതിപ്പ് ലക്ഷ്യം

 

    ഏറ്റവുമധികം പൊക്കാളി കൃഷി നടത്തുന്ന സ്ഥലമാണ് കടമക്കുടി. കഴിഞ്ഞ വര്‍ഷം 80 ഹെക്ടര്‍ സ്ഥലത്താണ് പൊക്കാളി കൃഷി ചെയ്തത്. വരുന്ന വര്‍ഷം 100 ഹെക്ടര്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മത്സ്യമേഖലയ്ക്കും ഇതു കൂടുതല്‍ നേട്ടമുണ്ടാക്കും. ഇതിനായി വിത്തുകള്‍ ഉള്‍പ്പടെ എത്തിച്ച് നല്‍കുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ കൂടുകൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ വഞ്ചിയും വലയും, ഐസ് ബ്ലോക്കുകള്‍, ഉന്നത വിദ്യാഭ്യാസം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് എന്നിവയും നല്‍കുന്നുണ്ട്. 

 

കോവിഡ് പ്രതിരോധം

 

    പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രതിരോധത്തിനായി സര്‍വ സജ്ജമായ ഡൊമിസിലറി കെയര്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. ആംബുലന്‍സ്, ഓക്‌സിജന്‍ ബെഡുകള്‍, ഡോക്ടറുടെ സേവനം എന്നിവ ഡി.സി.സിയില്‍ ഒരുക്കി. മുതിര്‍ന്നവര്‍ക്കും 14 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത് വലിയ നേട്ടമാണ്. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാംപുകളും ഒരുക്കിയിരുന്നു. 

 

ഹരിത കര്‍മസേന

 

    ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് പഞ്ചായത്തില്‍ നടപ്പാക്കി വരുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇലക്ട്രിക്കല്‍ ഓട്ടോ, ട്രോളികള്‍ എന്നിവ ഡി.പി വേള്‍ഡിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് അനുവദിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഹരിത കര്‍മസേനയുടെ സേവനം പതിമൂന്ന് വാര്‍ഡുകളിലും ഉറപ്പാക്കിയിട്ടുണ്ട്.

 

വാട്ടര്‍ മെട്രോ എന്ന പ്രതീക്ഷ

 

    പഞ്ചായത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്കും ടൂറിസം സാധ്യതകള്‍ക്കും വലിയ പ്രതീക്ഷയാണ് കൊച്ചി വാട്ടര്‍ മെട്രോ നല്‍കുന്നത്. കടമക്കുടിയിലെ വിവിധ തുരുത്തുകള്‍ തമ്മിലുള്ള ബന്ധവും ഇതുവഴി സാധ്യമാക്കും. നിലവില്‍ അഞ്ച് സ്റ്റോപ്പുകള്‍ ആണ് പഞ്ചായത്തില്‍ വാട്ടര്‍ മെട്രോയ്ക്കുള്ളത്. കടമക്കുടി, പാലിയംതുരുത്ത്, കോതാട്, പിഴല, ചേന്നൂര്‍ എന്നിവിടങ്ങളിലാണ് വാട്ടര്‍ മെട്രോ സ്റ്റോപ്പുകള്‍. പാലിയംതുരുത്ത്, കടമക്കുടി സ്റ്റോപ്പുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. 

 

ആരോഗ്യം

 

    കടമക്കുടി പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രി നവീകരണം നടപ്പാക്കുക. 

 

വിദ്യാഭ്യാസം

 

    ജി.വി.എച്ച്.എസ്.എസ് കടമക്കുടിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കിഫ്ബി ധനസഹായം അനുവദിച്ചിട്ടുണ്ട്. ഒരു കോടി രൂപയുടെ അനുമതിയാണ് ഇതിനായി ലഭിച്ചിട്ടുള്ളത്. 

 

ടൂറിസം

 

    ഒരു ദിവസം പൂര്‍ണമായി ചെലവഴിക്കാന്‍ സാധിക്കുന്ന ഒരിടമാക്കി കടമക്കുടിയെ മാറ്റുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം. വാട്ടര്‍ മെട്രോയുടെ വികസനവും ഇതിന് കൂടുതല്‍ ഊര്‍ജം പകരും. ഫ്‌ളോട്ടിംഗ് റസ്റ്ററന്റ്്, വാട്ടര്‍ സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍, താമസിക്കാനായി ഹട്ടുകള്‍, വില്ലേജ് ടൂര്‍ പോലുള്ളവ ഇതിന്റെ ഭാഗമായി ഒരുക്കാനാണ് ശ്രമിക്കുന്നത്. 

 

date