Skip to main content

എം.പി ഫണ്ട് വിനിയോഗം; പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം

എം.പിമാരുടെ പ്രാദേശിക മേഖല വികസന ഫണ്ട് (എം പി ലാഡ്‌സ്) വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.  2021-22 വര്‍ഷം വരെ അംഗീകാരം നല്‍കിയ പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം.  

എം.പിമാരായ അടൂര്‍ പ്രകാശ്, ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, ജോസ്.കെ മാണി, മുന്‍ എം.പിമാരായ  സുരേഷ് ഗോപി, എ.കെ ആന്റണി എന്നിവരുടെ ഫണ്ടുപയോഗിച്ച് നിലവില്‍ നടക്കുന്ന 158 പ്രവൃത്തികളുടെ പുരോഗതിയാണ് യോഗം വിലയിരുത്തിയത്.

ഇനി ഭരണാനുമതി ലഭിക്കാനുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റുകള്‍ അടിയന്തരമായി സമര്‍പ്പിക്കുന്നതിനും നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ തന്നെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനും വകുപ്പുകള്‍ക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ജില്ലാകളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു.

കോവിഡിന്റെ സാഹചര്യത്തില്‍ രണ്ടുവര്‍ഷമായി നിലച്ചിരുന്ന എം.പി ഫണ്ടുകളുടെ  പ്രവര്‍ത്തനം 2021-22 സമ്പത്തിക വര്‍ഷത്തിലാണ് പുനരാരംഭിച്ചത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ ഫണ്ടുകളുടെ കൃത്യമായ വിനിയോഗം സാധ്യമാകുകയുള്ളൂവെന്നും യോഗം വിലയിരുത്തി.

കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി. എസ്. ബിജു,  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍മാര്‍, എഞ്ചിനീയര്‍മാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

date