പുതുക്കാടിന്റെ കുടിവെള്ള സുരക്ഷയ്ക്ക് ഇനി ഫുൾ എപ്ലസ്
എട്ട് പഞ്ചായത്തുകളിലും ജലഗുണനിലവാര ലാബുകൾ ഒരുക്കി കുടിവെള്ള സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പുതുക്കാട്. അളഗപ്പനഗർ പഞ്ചായത്തിലെ അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻ്ററി സ്കൂൾ, മറ്റത്തൂർ പഞ്ചായത്തിലെ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂൾ ചെമ്പുചിറ, പുതുക്കാട് പഞ്ചായത്തിലെ പുതുക്കാട് ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂൾ, വരന്തരപ്പിള്ളി പഞ്ചായത്തിലെ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂൾ മുപ്ലിയം, പറപ്പൂകര പഞ്ചായത്തിലെ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂൾ നന്ദിക്കര, തൃക്കൂർ പഞ്ചായത്തിലെ സർവോദയ ഹയർ സെക്കൻ്ററി സ്കൂൾ, വല്ലച്ചിറ പഞ്ചായത്തിലെ സെൻ്റ് തോമസ്
ഹയർ സെക്കൻ്ററി സ്കൂൾ, നെന്മണിക്കര
പഞ്ചായത്തിലെ തലോർ ദീപ്തി ഹയർ സെക്കൻ്ററി സ്കൂൾ എന്നീ സ്കൂളുകളിലാണ് ലാബ് സജ്ജമാക്കിയത്.
മുൻ വിദ്യാഭ്യാസ മന്ത്രിയും പുതുക്കാട് എംഎൽഎയുമായിരുന്ന പ്രൊഫസർ രവീന്ദ്രനാഥിൻ്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചാണ് ലാബ് സ്ഥാപിച്ചത്. ഓരോ സ്കൂളിനും 1.25 ലക്ഷം രൂപ വീതം 10 ലക്ഷം രൂപയാണ് അനുവദിച്ചത്. സ്കൂളുകളിൽ ഗുണനിലവാരമുള്ള സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് ലാബ് സജ്ജമാക്കുന്ന ചുമതല.
വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ ഹയർ സെക്കൻ്ററി സ്കൂളുകളിലെ രസതന്ത്ര ലാബുകളോടനുബന്ധിച്ചാണ് ലാബുകൾ സ്ഥാപിച്ചത്.
സ്കൂളിലെ ശാസ്ത്രാധ്യാപകർക്ക് ഇതിനുവേണ്ട പരിശീലനം നൽകിയിട്ടുണ്ട്. കിണറുകളും കുളങ്ങളും ഉൾപ്പെടെ കുടിവെള്ള സ്രോതസ്സുകളിലെ ഗുണനിലവാരം പരിശോധിക്കുകയും ചെയ്യും.
ലാബുകള്‍ സ്ഥാപിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ജലപരിശോധന സൗകര്യം ലഭിക്കും.
ജില്ലയില്‍ സർക്കാർ തലത്തിൽ നിലവില്‍ ജല അതോറിറ്റി, സിഡബ്ല്യുആര്‍ഡിഎം എന്നിവിടങ്ങളിലാണ് ഈ സൗകര്യം ലഭിക്കുക.
പ്രാദേശികമായി ലാബുകൾ സ്ഥാപിക്കുന്നതോടെ കുടിവെള്ള പരിശോധന വ്യാപകമാക്കാനും ജലഗുണനിലവാരം ഉറപ്പാക്കാനും കഴിയും.
- Log in to post comments