Skip to main content

വീട് വിട്ടിറങ്ങി തിരുവനന്തപുരത്തെത്തിയ ആസ്സാം സ്വദേശിനിയെ തിരികെ വിട്ട് ശിശുക്ഷേമസമിതി

വീട് വിട്ടിറങ്ങി തിരുവനന്തപുരത്തെത്തിയ ആസ്സാം സ്വദേശിനിയായ പതിനഞ്ചുകാരിയെ ശിശുക്ഷേമസമിതി ഇടപെട്ട് നാട്ടിലേക്ക് തിരിച്ചയച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് പെണ്‍കുട്ടി ഒറ്റയ്ക്ക് ഗുവാഹട്ടിയില്‍ നിന്നുള്ള ട്രെയിനില്‍ തിരുവനന്തപുരത്തെത്തിയത്. ചൈല്‍ഡ് ലൈന്‍ റെയില്‍വേ ഡസ്‌ക് കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുകയായിരുന്നു. സംസാരശേഷിയില്ലാത്ത കുട്ടി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കുട്ടിക്ക് പേൂര്‍ർക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കി, ബാല സംരക്ഷണ കേന്ദ്രമായ കളിവീടില്‍ പാര്‍പ്പിച്ചു. സംസാരശേഷിയില്ലാത്തതിനാല്‍ കുട്ടിയുടെ സ്ഥലം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും കുട്ടി തന്നെ കാണിച്ച ഗുവാഹട്ടി പ്ലാറ്റ്‌ഫോം ടിക്കറ്റ് ഒടുവില്‍ സഹായമായി. ഇതനുസരിച്ച് അസ്സമിലെ കാംരൂപ് ശിശുക്ഷേമസമിതിയുമായും അസ്സം ബാലാവകാശ കമ്മീഷനുമായും ബന്ധപ്പെട്ടു. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ അഡ്വക്കറ്റ് ഷാനിബാ ബീഗം, മെമ്പര്‍മാരായ അഡ്വ: മേരി ജോണ്‍, ആലീസ് സ്‌കറിയ, രവീന്ദ്രന്‍, വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് വനിത പൊലീസുകാര്‍, എ ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍, കളിവീട് ഹൗസ്മദര്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ അസ്സാമിലെ ശിശുക്ഷേമസമിതിക്ക് കൈമാറി.

date