കാലാവസ്ഥാ വ്യതിയാനം: ശിൽപശാല സംഘടിപ്പിച്ചു
കേരളത്തിൽ കാലാവസ്ഥാവ്യതിയാനം മൂലമുള്ള ദുരന്തങ്ങൾ തുടർക്കഥയാകുകയാണെന്ന് മാധ്യമ- പരിസ്ഥിതി പ്രവർത്തക എം. സുചിത്ര. ഇക്കാര്യത്തിൽ സർക്കാരും പൊതുജനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. ദുരന്തം ഉണ്ടാകാതിരിക്കാനും അതിൻ്റെ ആഘാതം കുറക്കാനും ദീർഘകാല അടിസ്ഥാനത്തിലുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അവർ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ പഞ്ചായത്തിൻ്റെയും പറവൂർ പ്രസ്സ് ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ പൊതു ജനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമായി നടത്തിയ ശിൽപ്പശാലയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
2015ന് ശേഷമാണ് കേരളം പ്രകൃതിദുരന്ത ബാധിത മേഖലയായി കാണപ്പെട്ടത്. 2016ൽ വൻ വരൾച്ച അനുഭവപ്പെട്ടു. 2018, 2019 വർഷങ്ങളിൽ പ്രളയമുണ്ടായി. 2020ൽ തീരദേശ മേഖലയിൽ കടൽക്ഷോഭമുണ്ടായി. അതേ സമയം തന്നെ പശ്ചിമഘട്ടത്തിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. പശ്ചിമഘട്ടത്തിലെ കാലാവസ്ഥ വ്യതിയാനവും അറബിക്കടലിൻ്റെ സ്വഭാവമാറ്റവും ഒരിടത്തും ചർച്ച പോലുമായില്ലെന്ന് സുചിത്ര ചൂണ്ടിക്കാട്ടി.
കേരള മീഡിയ അക്കാദമി ഡയറക്ടർ കെ. രാജഗോപാൽ ശിൽപശാല ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് സെക്രട്ടറി പി.കെ. നസീർ അധ്യക്ഷത വഹിച്ചു. എക്യൂനോക്റ്റ് എം.ഡി ഡോ. ജയരാമൻ വിഷയാവതരണം നടത്തി. ഡോ.സി.ജി. മധുസൂദനൻ, എം.പി. ഷാജൻ എന്നിവർ സംസാരിച്ചു. വേലിയേറ്റ വെള്ളപ്പൊക്കം രേഖപ്പെടുത്താനുള്ള കലണ്ടർ ജില്ല പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ പ്രകാശനം ചെയ്തു.
- Log in to post comments