Skip to main content
തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസും എക്സെെസ് വകുപ്പും സംയുക്തമായി അങ്കമാലി വ്യവസായമേഖലയിൽ അതിഥി തൊഴിലാളികൾക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി റോജി. എം.ജോൺ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യുന്നു.

ലഹരി വിരുദ്ധ പ്രചാരണം: അങ്കമാലിയിൽ റാലിയുമായി  അതിഥി തൊഴിലാളികൾ

 

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി അങ്കമാലി ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഏരിയയിൽ അതിഥി തൊഴിലാളികൾക്കായി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ  ജില്ലാ ഇൻഫർമേഷൻ ഓഫീസും എക്സൈസ് വകുപ്പും സംയുക്തമായി  സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി നടന്ന ലഹരി വിരുദ്ധ റാലി റോജി.എം. ജോൺ എം.എൽ.എ   ഫ്ലാഗ് ഓഫ്‌ ചെയ്തു.

ലഹരി വിരുദ്ധ സന്ദേശം അതിഥിതൊഴിലാളികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടിയുടെ ഭാഗമായി തൊഴിലാളികൾ ലഹരി വിരുദ്ധ സന്ദേശങ്ങളുമായി  എം.എൽ.എ ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റ് ചൊല്ലി. തുടർന്ന് അതിഥി തൊഴിലാളികൾ  റാലിയിൽ പങ്കുചേർന്നു.

ലഹരി ഉപയോഗം ഒഴിവാക്കു ജീവിതത്തെ സംരക്ഷിക്കു എന്ന സന്ദേശമുയർത്തി നടന്ന റാലി അങ്കമാലി ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഏരിയയിൽ നിന്ന് ആരംഭിച്ച്   അങ്കമാലി ടെൽക്ക് പരിസരം കടന്ന് തിരികെയെത്തി. വിവിധ വ്യവസായ സ്ഥാപനങ്ങളിൽ നിന്നായി നൂറിലധികം അതിഥി തൊഴിലാളികൾ പങ്കെടുത്തു.

ചടങ്ങിൽ അങ്കമാലി മുനിസിപ്പൽ ചെയർമാൻ റെജി മാത്യു  അധ്യക്ഷത വഹിച്ചു. റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ ഡി. സുരേഷ് കുമാർ, ജില്ലാ ലേബർ ഓഫീസർ പി.ജി. വിനോദ് കുമാർ,അസിസ്റ്റന്റ് ലേബർ ഓഫീസർ ടി. കെ. നാസർ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ശ്യാം മോഹൻ, അങ്കമാലി ഇൻഡസ്ട്രിയലിസ്റ്റ് അസോസിയേഷൻ സെക്രട്ടറി പി. കെ സോമനാഥൻ , അസോസിയേഷൻ മുൻ പ്രസിഡന്റ്  വർക്കി പീറ്റർ, കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.എം ബിനു, ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഏരിയ വ്യവസായ അസോസിയേഷൻ പ്രതിനിധികൾ, വ്യവസായ സ്ഥാപന പ്രതിനിധികൾ  സന്നിഹിതരായി.

സംസ്ഥാന സർക്കാരിന്റെ . ലഹരി മുക്ത കേരളം ക്യാംപയിനിന്റെ ഭാഗമായി ഒക്ടോബർ 15 മുതൽ 22 വരെ അതിഥി തൊഴിലാളികളെ ലഹരിയിൽ നിന്നും വിമുക്തരാക്കുന്നതിനും ലഹരി  ഉപയോഗവും വിതരണവും തടയുന്നതിനുമായി വിപുലമായ പരിപാടികളാണ് ജില്ലയിൽ നടന്നു വരുന്നത്.

date