Skip to main content

വലിയകട - ശാര്‍ക്കര റോഡ് വീതിക്കൂട്ടല്‍ : ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു

ചിറയിന്‍കീഴ് - കണിയാപുരം റോഡില്‍ ഏറ്റവും തിരക്കേറിയ വലിയകട മുതല്‍ ശാര്‍ക്കര വരെയുള്ള ഒരുകിലോമീറ്റര്‍ ഭാഗം വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായ സര്‍വേയും കല്ലിടലും ആരംഭിച്ചു. ശാര്‍ക്കര ജംഗ്ഷനില്‍ ആദ്യ കല്ലിട്ടുകൊണ്ട് ഭൂമിയേറ്റെടുക്കല്‍ നടപടികളുടെ ഉദ്ഘാടനം വി.ശശി എം.എല്‍.എ നിര്‍വഹിച്ചു. നിലവില്‍ 7.5 മീറ്റര്‍ വീതിയുള്ള റോഡ് ഇരുവശവും വീതി കൂട്ടി 14 മീറ്ററാക്കാനാണ് പദ്ധതി. ഇതിനായി ബഡ്ജറ്റില്‍ 8.75 കോടി രൂപ വകയിരുത്തി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ ചിറയിന്‍കീഴ് - ആറ്റിങ്ങല്‍ റോഡിലെ 400 മീറ്റര്‍ ദൂരം വീതി കൂട്ടാനുള്ള നടപടികളും പുരോഗമിക്കുന്നു.

ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികളും വേഗത്തിൽ പുരോഗമിക്കുകയാണ്.  ചിറയിന്‍കീഴില്‍ നിന്ന് കണിയാപുരം ഭാഗത്തേക്ക് പോകാനുള്ള പ്രധാന പാതയാണിത്. കെ.എസ്.ആര്‍. ടി .സി , സ്വകാര്യ ബസുകള്‍ തുടങ്ങി നൂറുകണക്കിന് വാഹനങ്ങളാണ് ഈ പാത ഉപയോഗിക്കുന്നത്. റോഡ് വികസനം യഥാര്‍ഥ്യമാകുന്നതോടെ ശാര്‍ക്കര ക്ഷേത്രത്തിലേക്കും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും ഗതാഗത കുരുക്കില്ലാതെ സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കും.

date