കർഷകർക്ക് കൈത്താങ്ങായി 'സമൃദ്ധി'
കോതമംഗലത്തെ കർഷകർക്ക് കൈത്താങ്ങായി 'സമൃദ്ധി' സംഭരണ വിപണന കേന്ദ്രം നെല്ലിമറ്റത്ത് പ്രവർത്തനം ആരംഭിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പത്ത് ഗ്രാമപഞ്ചായത്തുകളിലെയും കോതമംഗലം നഗരസഭയിലെയും കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കുവാനും ഗുണമേന്മയുള്ള നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമായുള്ള സംഭരണ വിപണന കേന്ദ്രമാണ് 'സമൃദ്ധി'. ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 5.8 ലക്ഷം രൂപ ചെലവിലാണ് സമൃദ്ധി കേന്ദ്രം യാഥാർഥ്യമാക്കിയിരിക്കുന്നത്.
രണ്ടു വർഷം മുമ്പ് കോവിഡ് ലോക് ഡൗൺ കാലത്ത് കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു കാർഷിക വിപണി കോതമംഗലത്ത് സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് ബ്ലോക്ക് തലത്തിലുള വിപണിയുടെ ആവശ്യകതയും സാധ്യതയും തിരിച്ചറിഞ്ഞത്. അങ്ങനെയാണ് 'സമൃദ്ധി' എന്ന ആശയം രൂപം കൊണ്ടത്.
പഞ്ചായത്തുകളിൽ നിന്നും നഗരസഭയിൽ നിന്നും തിരഞ്ഞെടുത്ത 15 പേരടങ്ങുന്ന കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് വിപണിയുടെ പ്രവർത്തനം.
കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ എല്ലാ ദിവസവും സമൃദ്ധി കേന്ദ്രത്തിൽ എത്തിക്കാം. ഈ ഉത്പന്നങ്ങൾ ന്യായമായ വിലയിൽ ഇവിടെ സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന നാടൻ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് വാങ്ങാം. എല്ലാ വ്യാഴാഴ്ചയും ചന്ത ദിവസമായി നിശ്ചയിച്ചിട്ടുണ്ട്. അന്ന് മാത്രം സംഭരണവും വിപണനവും ചന്തയുടെ രീതിയിലായിരിക്കും. നെല്ലിമറ്റം പുല്ലുകുത്തിപ്പാറയായിലാണ് സമൃദ്ധി വിപണന കേന്ദ്രം സ്ഥിതിചെയ്യുന്നത്
- Log in to post comments