Skip to main content

കുടുംബശ്രീ അംഗങ്ങൾ കൂടുതൽ പുതിയ സംരംഭങ്ങൾ തുടങ്ങണം : മന്ത്രി വി ശിവൻകുട്ടി

**ജനകീയ ഹോട്ടൽ സംരംഭകരുടെ സംഗമവും ശില്പശാലയും ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ അംഗങ്ങൾ കൂടുതൽ പുതിയ സംരംഭങ്ങൾ ആരംഭിച്ച് മികച്ച വരുമാനം നേടണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സ്ത്രീകളെ ശാക്തീകരിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും കുടുംബശ്രീ പ്രസ്ഥാനത്തെ ആധുനികവത്കരിച്ച് കാലത്തിനനുസൃതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ ഹോട്ടൽ സംരംഭകരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ വഴി അയ്യായിരത്തോളം വനിതകൾക്ക് ഉപജീവനമാർഗ്ഗം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഗമത്തോടനുബന്ധിച്ച് നടത്തിയ ശില്പശാല ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിർണ്ണായകമായ പങ്ക് വഹിക്കുന്നവരാണ് കുടുംബശ്രീ പ്രവർത്തകരെന്നും അവർക്ക് സമൂഹത്തിലുള്ള  വിശ്വാസ്യത വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
 
ആദ്യമായാണ് ജില്ലാതലത്തിൽ ഇത്തരമൊരു സംഗമം. സംസ്ഥാന സർക്കാരും  കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജനകീയഹോട്ടലുകൾ. 20 രൂപയ്ക്ക് നൽകുന്ന ഉച്ചഭക്ഷണം  ലക്ഷക്കണക്കിന് ആളുകൾക്ക്  പ്രയോജനമാണ്.  സംസ്ഥാനത്ത് 1,198 ഉം തിരുവനന്തപുരം ജില്ലയിൽ 106 ഉം ജനകീയ ഹോട്ടലുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.

മേലേ തമ്പാനൂർ ബി.ടി.ആർ മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബി.നജീബ് അധ്യക്ഷനായി. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ജനകീയ ഹോട്ടൽ സംരംഭകർ തുടങ്ങിയവരും പരിപാടിയിൽ പങ്കാളികളായി.

date