Skip to main content

കൂലിപ്പണിക്കാരിയിൽനിന്ന് കർഷകതിലകം; പെൺകരുത്തിന്റെ വിത്തായി ബിൻസി

 

കോട്ടയം: കൂലിപ്പണിക്കാരിയിൽനിന്നും കർഷകയും സംരംഭകയും സംസ്ഥാനത്തെ കർഷക തിലകവുമായ പെൺകരുത്തുണ്ട്, അധ്വാനം നൽകിയ പുഞ്ചിരിയുമായി നാഗമ്പടത്തെ സരസ് മേളയിൽ. കൂലിപ്പണിയിൽ നിന്നും സാധാരണജീവിതത്തിൽ നിന്നും ജെവകൃഷിയിൽ മികച്ച മാതൃക സൃഷ്ടിച്ച ഇടുക്കിക്കാരിയായ ബിൻസി ജെയിംസ് പച്ചക്കറിതൈകളും ഫാമിൽ നിന്നുള്ള മഞ്ഞൾപ്പൊടി, തേൻ തുടങ്ങിയ വിഭവങ്ങളുമായാണ് സരസ് മേളയിലെത്തിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ ബിൻസീസ് ഫാമിന്റെ കുഞ്ഞുകഥകൾ കേൾക്കാത്ത കാർഷികപ്രേമികൾ കേരളത്തിൽ ഉണ്ടാകില്ല.
കെയ്ൽ ചീര, ലെറ്റിയൂസ്, വയലറ്റ് ക്യാബേജ്, ചൈനീസ് കാബേജ്, സ്നോവൈറ്റ് കുക്കുമ്പർ, മല്ലിയില, തക്കാളി, കോളിഫ്ളവർ, ബ്രൊക്കോളി, ബീൻസ് തുടങ്ങി വണ്ടിപ്പെരിയാറിലെ ബിൻസീസ് ഫാമിൽ വിളയാത്ത പച്ചക്കറികളൊന്നുമില്ല. ഈ പച്ചക്കറികൾ വളരുന്നതിന്റെ ഓരോഘട്ടവും ബിൻസി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

ഏലത്തോട്ടത്തിലെ കൂലിപ്പണിക്കിടയിൽ വീടിനോട് ചേർന്ന് നിർമിച്ച അടുക്കളത്തോട്ടം നാട്ടിൽ സ്റ്റാറായതോടെയാണ് കൃഷിയിൽ ബിൻസിക്ക് താത്പര്യം ജനിക്കുന്നത്. താമസിക്കുന്ന വീട് പണയപ്പെടുത്തി ഒന്നരയേക്കർ സ്ഥലം പാട്ടത്തിനെടുത്തു. എട്ടു വർഷമായി ഒന്നരയേക്കർ സ്ഥലത്ത് ജൈവകൃഷി ചെയ്യുന്ന ബിൻസി 2019 ൽ കേരള സർക്കാരിന്റെ കർഷക തിലകം അവാർഡ് നേടി. പാട്ടത്തിനെടുത്ത മൂന്നേക്കറിൽ ഇപ്പോൾ ഏലക്കൃഷിയുമുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നടക്കം 47 അംഗീകാരങ്ങൾ ബിൻസിയെ തേടിയെത്തിയെത്തി.  
പച്ചക്കറിക്കു പുറമേ തേനീച്ച കൃഷിയും പച്ചക്കറിതൈകളുടെ നഴ്സറിയും ഫാമിലുണ്ട്. ഏലമാണ് ഫാമിലെ പ്രധാനപ്പെട്ട വിളകളിലൊന്ന്. പച്ചക്കറികളിൽ ബീൻസാണ് കൂടുതൽ കൃഷി ചെയ്യുന്നത്.
പരീക്ഷണമെന്നോണം ആയിരം സ്ട്രോബറി ചെടികളും ബിൻസി വളർത്തുന്നു. ഫാമിൽ നിന്നു ലഭിക്കുന്ന സ്ട്രോബറിയും പൈനാപ്പിളുമുപയോഗിച്ച് ജാം ഉണ്ടാക്കി ഫാമിനോട് ചേർന്നുള്ള കടയിൽ വിൽപ്പന നടത്തുന്നുണ്ട്. കൃഷി വിജയമായതോടെ ഏലത്തോട്ട തൊഴിലാളിയായിരുന്ന ഭർത്താവ് ജയിംസും ബിൻസിക്കൊപ്പം കൃഷിയിൽ സജീവമായി. മക്കളായ ജിനുമോൾ , ജെറിൻ, ജെഫിൻ എന്നിവരുടെ പിന്തുണയുമുണ്ട്. കൃഷി ആരംഭിച്ച സമയം മുതൽ ബിൻസീസ് ഫാം എന്ന പേരിൽ ഓൺലൈൻ ബിസിനസുമുണ്ട്. ഓൺലൈനായി ആവശ്യപ്പെടുന്നവർക്ക് തേൻ,മഞ്ഞൾപ്പൊടി പച്ചക്കറി വിത്തുകൾ, എന്നിവ കൊറിയറായി നൽകും. ഇതിന് സഹായികളായി രണ്ടു പേരുണ്ട്.

കൃഷിയെക്കുറിച്ച് പഠിച്ച് നന്നായി പണിയെടുത്താൻ ആർക്കും കൃഷിയിടത്തിൽ വിളവുണ്ടാക്കാനാവും. എന്നാൽ മാർക്കറ്റ് കണ്ടെത്തുക എന്നതാണ് പ്രധാനം. അതിനാൽ  ചെറിയ രീതിയിൽ കൃഷി തുടങ്ങി മാർക്കറ്റ് കണ്ടെത്തിയ ശേഷമേ കൃഷി വിപുലമാക്കാവൂ എന്നതാണ് യുവകർഷകർക്കുള്ള ബിൻസിയുടെ ഉപദേശം.

ക്യാപ്ഷൻ

സരസ് മേളയിലെ സ്റ്റാളിൽ പച്ചക്കറികളുമായി ബിൻസി ജെയിംസ്
 

date