Skip to main content

പുതുവർഷാഘോഷം അതിരുവിടല്ലേ; 1500 പോലീസുകാരുടെ കാവൽ ഏർപ്പെടുത്തി ജില്ല പോലീസ് മേധാവി

 

പ്രധാനപ്പെട്ട 148 കേന്ദ്രങ്ങളിൽ പൊലീസിനെ വിന്യസിക്കും

ആലപ്പുഴ: ഡിസംബർ 31 തീയതി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുതുവർഷ ആഘോഷങ്ങൾക്ക് ജനങ്ങൾക്ക് സംരക്ഷണവും,സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച്  ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോൺ. അഡീഷണൽ എസ്.പി സുരേഷ് കുമാന്റെ  നേതൃത്വത്തിൽ ആറ് ഡിവൈ.എസ്.പിമാർ ഉൾപ്പെടെ 1500 പോലീസ് ഉദ്യോഗസ്ഥരെ പുതുവത്സര ഡ്യൂട്ടിക്കായി നിയോഗിച്ചു. പ്രധാനപ്പെട്ട 148 കേന്ദ്രങ്ങളിൽ പൊലീസിനെ വിന്യസിക്കും.  സാമൂഹ്യവിരുദ്ധരും, തൽപ്പരകക്ഷികളും ആഘോഷങ്ങൾക്കിടയിൽ നുഴഞ്ഞുകയി പ്രശ്‌നങ്ങൾ സൃഷ്ടിക്കുവാൻ അനുവദിക്കില്ല. ആഘോഷപരിപാടികളിൽ പങ്കെടുക്കുന്ന വിദേശികൾ അടക്കമുളള ടൂറിസ്റ്റുകളെ  ശല്യം ചെയ്യുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. പുതവത്സരത്തിന്റെ ഭാഗമായി ആഘോഷങ്ങൾ അതിരുവിടാതിരിക്കാനും ആഘോഷത്തിന്റെ മറവിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നതിനുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. സി.സി.ടി.വി ക്യാമറകൾ സ്ഥാപിപ്പിച്ച് മിക്ക പരിപാടികളും റിക്കാർഡ് ചെയ്യും.     ഹൌസ് ബോട്ടിലും മറ്റും  കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ഹൌസ് ബോട്ട് ഉൾപ്പടെയുള്ള യന്ത്രവത്കൃത ബോട്ടുകളുടെ മുകളിൽ കയറി നിന്ന് മതിയായ സുരക്ഷമാനദണ്ഡമില്ലാതെ ആഘോഷങ്ങളിൽ ഏർപ്പെടരുത്. മോഷണം, പിടിച്ചുപറി, സ്ത്രി സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസ്സുകളിൽ മുൻകാലങ്ങളിൽ ഉൾപ്പെട്ടവരെ നിലവിലുള്ള സ്ഥിതി പരിശോധിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടി സ്വീകരിക്കും. ശക്തമായ പെട്രോളിംഗ് ഏർപ്പെടുത്തും. ഷാഡോ പോലീസ്, പിങ്ക് പോലീസ്, പോലീസ് രഹസ്യാന്വേഷണ വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ കർശനമായ പരിശോധന നടത്തും. ലഹരിക്കെതിലെ പരിശോധന ശക്തമാക്കും.  പുതുവത്സരത്തോടനുബന്ധിച്ച്  വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് പരിശോധന കർശനമാക്കും. ഡിസംബർ 31-ന് വൈകിട്ട് 3 മുതൽ ജനുവരി 1 പുലർച്ചെ 6 മണി വരെയാണ് പരിശോധന. പ്രത്യേക സ്‌ക്വാഡുകളെ ഇതിനായി നിയോഗിച്ചിരിക്കുന്നത്. നിയമലംഘനം കണ്ടാൽ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. ബീച്ചുകൾ കായൽ  ടൂറിസം മേഖലകൾ തുടങ്ങി ആളുകൾ ഒത്തുചേരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസിനെ വിന്യസിക്കും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നിർദേശങ്ങൾ കണക്കിലെടുത്ത് ആഘോഷങ്ങളുടെ ഭാഗമായി  പടക്കം പൊട്ടിക്കാൻ   31-12-2022- ന് രാത്രി  11-55  മുതൽ  12-30  വരെ മാത്രമായിരിക്കും അനുമതി നൽകുകയെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

date