Skip to main content

സുരക്ഷിത ഭക്ഷണം: പരിശോധന വ്യാപകമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ് രാത്രികാല പരിശോധനക്ക് നൈറ്റ് സ്‌ക്വാഡുകളും 

ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ കളമശ്ശേരി, അങ്കമാലി, മുവാറ്റുപുഴ, തൃക്കാക്കര, പറവൂര്‍ പ്രദേശങ്ങളിലെ ഭക്ഷണശാലകളില്‍  വ്യാപകമായ പരിശോധന നടത്തി. ഗുരുതരമായ വീഴ്ച വരുത്തുകയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത 11 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. ബുധനാഴ്ച നടത്തിയ പ്രത്യേക രാത്രി പരിശോധനയില്‍ 20 സ്ഥാപനങ്ങളും വ്യാഴാഴ്ച 53 സ്ഥാപനങ്ങളും പരിശോധനക്ക് വിധേയമായി. 

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച വാളകം ഗ്രേസ് ഹോട്ടല്‍, അമ്പലപ്പടിയിലെ തലശ്ശേരി ഫൂഡ് മാജിക്, വാളകം രുചിക്കൂട്ട് ഹോട്ടല്‍, വരാപ്പുഴ പി.എം.പി ഹോട്ടല്‍, മലയാറ്റൂര്‍ സെന്റ്. തോമസ് ഹോട്ടല്‍ ആന്‍ഡ് കൂള്‍ബാര്‍, വാഴപ്പള്ളി ബര്‍കത്ത് ഹോട്ടല്‍, വാഴപ്പള്ളി ഖലീഫ ഹോട്ടല്‍, വാഴപ്പള്ളി ഗോള്‍ഡന്‍ ക്രൗണ്‍ ഹോട്ടല്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച കളമശ്ശേരി സ്‌പൈസ് ഓഫ് ഷെയ്ഖ്, വാഴക്കാല മാഞ്ഞാലി ബിരിയാണി, വാഴക്കാല ശരവണ ഭവന്‍ എന്നിവയുടെയും പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ നിര്‍ദേശം നല്‍കി. 

16 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് നല്‍കുകയും വിവിധ ഭക്ഷ്യവസ്തുക്കളുടെ 38  സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. 13 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 70500 രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു. 

കോട്ടയം ജില്ലയില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ വിജയകുമാര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ ടിജോ വര്‍ഗീസ്, കൃപ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് രാത്രികാല പരിശോധന നടത്തിയത്.

date