Skip to main content

കേരള നിയമസഭ സമ്മേളനം (23 ജനുവരി) ഇന്ന് മുതൽ

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവർണ്ണറുടെ നയപ്രഖ്യാപനത്തോടെ ഇന്ന് (23 ജനുവരി) ആരംഭിക്കും. പ്രധാനമായും 2023-24 സാമ്പത്തിക വർഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം ജനുവരി 23 മുതൽ മാർച്ച് 30 വരെയുള്ള കാലയളവിൽ ആകെ 33 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി 25, ഫെബ്രുവരി 1, 2 തീയതികളിൽ ഗവർണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയും ഫെബ്രുവരി 3-ാം തീയതി ബജറ്റ് അവതരണവുമാണ് നിശ്ചയിച്ചിട്ടിട്ടുള്ളത്. ഫെബ്രുവരി 6 മുതൽ 8 വരെയുള്ള തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. തുടർന്ന് ഫെബ്രുവരി 13 മുതൽ രണ്ടാഴ്ച വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥനകൾ സൂക്ഷ്മ പരിശോധന നടത്തും. ഫെബ്രുവരി 28 മുതൽ മാർച്ച് 22 വരെയുള്ള കാലയളവിൽ 13 ദിവസം, 2023-24 സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച പാസ്സാക്കുന്നതിനായി നീക്കിവച്ചിരിക്കുന്നു.

ഗവണ്മെന്റ് കാര്യത്തിനായും അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായും 5 ദിവസങ്ങൾ വീതം നീക്കിവച്ചിട്ടുണ്ട്.  2022-23 സാമ്പത്തികവർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും 2023-24 സാമ്പത്തികവർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ട് ധനവിനിയോഗബില്ലുകൾ ഈ സമ്മേളനത്തിൽ പാസ്സാക്കേണ്ടതുണ്ട്. ഗവണ്മെന്റ് കാര്യങ്ങൾക്കായി നീക്കിവച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കുന്നതാണ്. എല്ലാ നടപടികളും പൂർത്തീകരിച്ച് മാർച്ച് 30 ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.

പി.എൻ.എക്സ്. 414 /2023

date