ആദിവാസി കലകൾ പരിമിതമായ ചുറ്റുപാടുകളിൽ ഒതുങ്ങേണ്ടതല്ല : മന്ത്രി സജി ചെറിയാൻ
ആദിവാസി മേഖലയിലെ കലകൾ പരിമിതമായ ചുറ്റുപാടുകളിൽ ഒതുങ്ങി നിൽക്കേണ്ടതല്ലെന്ന് സാംസ്കാരിക- മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ. ആദിവാസി കലാരൂപങ്ങൾ കേരളവും രാജ്യവും അറിയണം. അതിന്റെ ഭാഗമായാണ് സംസ്ഥാന തലത്തിൽ ഗോത്ര കലോത്സവം സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടി ചെമ്മണ്ണൂർ മല്ലീശ്വര ക്ഷേത്ര മൈതാനത്ത് സംഘടിപ്പിച്ച തളിർമിഴി എർത്ത് ലോർ -2023 സംസ്ഥാന തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക ഉത്സവങ്ങളിലൂടെ കലയും സംസ്കാരവും പരസ്പരം പങ്ക് വെക്കുകയാണ്.
ആദിവാസി കലാരൂപങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നുണ്ട്. 3500 ഓളം കലാരൂപങ്ങൾ ഇതിനകം ഡിജിറ്റലൈസ് ചെയ്ത് കഴിഞ്ഞു. തളിർമിഴിയും ഡിജിറ്റലൈസ് ചെയ്യുന്നുണ്ട്. തളിർമിഴിയുടെ ഭാഗമാവുന്ന ഓരോ കലാകാരനും 3000 രൂപ നേരിട്ട് അക്കൗണ്ടിലേക്ക് നൽകുന്നുണ്ട്. കലാകാരൻന്മാരെ സാമ്പത്തികമായി സഹായിക്കുന്നത് പദ്ധതിയുടെ ഭാഗമാണ്. കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പാരമ്പര്യം രാജ്യത്തിന് മാതൃകയാണ്. എല്ലാ ജില്ലകളിലുമുള്ള സാംസ്കാരിക കേന്ദ്രങ്ങളെ ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കും. ഇതിലൂടെ വിവിധ സംസ്ക്കാരം - വൈവിധ്യം അംഗീകരിച്ച് ഒന്നിച്ച് മുന്നോട്ട് പോവുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അഡ്വ. എൻ. ഷംസുദ്ദീൻ അധ്യക്ഷനായ പരിപാടിയിൽ
ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ മുഖ്യാതിഥിയായി. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, അട്ടപ്പാടി നോഡൽ ഓഫീസറും ഒറ്റപ്പാലം
സബ് കലക്ടറുമായ ഡി. ധർമ്മല, ഐ.ടി.ഡി.പി ഓഫീസർ സുരേഷ് കുമാർ, ഒ.വി വിജയൻ സ്മാരക സമിതി സെക്രട്ടറി ടി.ആർ അജയൻ, ഭാരത് ഭവൻ ഭരണ നിർവഹണ സമിതി അംഗം റോബിൻ സേവ്യർ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കലാകാരൻന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
- Log in to post comments