Skip to main content

നവകിരണം പദ്ധതി: തൊഴിൽ പരിശീലനം നൽകും

        വനത്തിനുള്ളിൽ താമസിക്കുന്നതും സ്വയം സന്നദ്ധരായി വരുന്നവരുമായ ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ റീബിൽഡ് കേരള ഡെവലപ്മെന്റ് സ്വയം, സന്നദ്ധ പുനരധിവാസ പദ്ധതി ഇനി മുതൽ 'നവകിരണം' എന്ന പേരിൽ അറിയപ്പെടും. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ ലോഞ്ചിംഗ് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു. വനത്തിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങൾ മാറി താമസിക്കുന്നതു മൂലം വന്യജീവികൾക്ക് ആ സ്ഥലം ഉപയുക്തമാകുമെന്നും ഇതുവഴി മനുഷ്യ-വന്യജീവി സംഘർഷം ഒരു പരിധി വരെ കുറയ്്ക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതിയ്ക്ക് കൂടുതൽ പ്രചാരണം നൽകാൻ ലോക വന്യജീവി ദിനത്തിന്റെ ഭാഗമായി ഇന്ന് ഉദ്ഘാടനം ചെയ്ത ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകൾ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

        നവകിരണം പദ്ധതിയുടെ ഭാഗവത്തായ ഓരോ കുടുംബത്തിനും പുതിയ താമസ സ്ഥലത്ത് തൊഴിൽ നേടുന്നതിനായി ഒറ്റത്തവണ ഉപജീവന സഹായ പരിശീലനം/ നൈപുണ്യ നവീകരണ പരിശീലനം നൽകുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിലേക്കായി ഓരോ അർഹതപ്പെട്ട കുടുംബത്തിനും തയ്യൽ, ഡ്രൈവിംഗ്, ഇലക്ട്രിക്കൽ വർക്ക്, ഹോം നേഴ്സിംഗ് തുടങ്ങിയ ഉപജീവന സഹായ തൊഴിലുകൾക്ക് പരിശീലനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഒരു കുടുംബത്തിൽപ്പെട്ടവർക്ക് പരിശീലനം നൽകുന്നതിന് 25000 രൂപ വരെ വിനിയോഗിക്കുന്നതാണ്.

        വനാന്തരങ്ങളിൽ ഒറ്റപ്പെട്ടു താമസിക്കുന്നവർക്കും, വന്യജീവി ആക്രമണം, പ്രകൃതി ദുരന്തം എന്നിവ നിരന്തരം അഭിമുഖീകരിക്കുന്നവർക്കും, മെച്ചപ്പെട്ട ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലഭിക്കാത്തതുമായ ജനങ്ങൾക്കിടയിൽ നവകിരണം പദ്ധതി ഇതിനകം സ്വീകാര്യത നേടിയിട്ടുണ്ട്. ഓരോ അർഹതപ്പെട്ട കുടുംബത്തിനും 15 ലക്ഷം രൂപ വീതമാണ് പദ്ധതി തുകയായി നിശ്ചയിച്ചിട്ടുള്ളത്. പദ്ധതി പ്രദേശത്ത് താമസിക്കുന്ന അപേക്ഷകർക്ക് പദ്ധതിയുടെ അംഗീകൃത മാർഗ്ഗരേഖ പ്രകാരം യൂണിറ്റിന് അർഹതയുണ്ട്.

        ഈ പദ്ധതിയിൽ ഇതുവരെ 479 കുടുംബങ്ങൾ ഭാഗവത്തായിട്ടുണ്ട്. ഇതിൽ 230 കുടുംബങ്ങളെ പൂർണ്ണമായും 249 കുടുംബങ്ങളെ ഭാഗികമായും പുനരധിവസിപ്പിച്ചിട്ടുണ്ട്. 53.1 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചിട്ടുള്ളത്. 687 അപേക്ഷകർ പരിശോധനയുടെ അവസാനഘട്ടത്തിലും 2200 അപേക്ഷകർ പരിശോധനയ്ക്ക് വിധേയമായിട്ടുള്ളതുമാണ്.

        വനാന്തരങ്ങളിൽ ഒറ്റപ്പെട്ടു താമസിക്കുന്ന ആദിവാസി ഇതര ജനവിഭാഗങ്ങളെ മാറി താമസിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് നവകിരണം പദ്ധതിയുടെ ലക്ഷ്യം. ഇപ്രകാരമുള്ള പ്രദേശത്ത് താമസിക്കുന്നവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിലാണ് നവകിരണം പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.

        ചടങ്ങിൽ വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, നവകിരണം പദ്ധതിയുടെ സ്പെഷ്യൽ ഓഫീസറായ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ, പി.സി.സി.എഫ് ജയപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 1117/202

date