നിയമസഭാ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഉന്നമനവും പൊതു സമൂഹത്തിന്റെ ക്ഷേമവും ഉറപ്പു വരുത്തുന്നതിനും നിയസഭയുടെ പ്രവർത്തനം പൊതു സമൂഹത്തെ അറിയിക്കുന്നതിനുമായി വിവിധ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന മാധ്യമ സൃഷ്ടിക്കായി കേരള നിയമസഭ ഏർപ്പെടുത്തിയിട്ടുള്ള നിയമസഭാ മാധ്യമ അവാർഡ്-2022 വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു.
അച്ചടി മാധ്യമ വിഭാഗത്തിൽ ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ് എം.ബി. സന്തോഷ്, മെട്രോ വാർത്ത (മലയാളത്തെ തോൽപ്പിക്കുന്ന മിടുക്കർ എന്ന ലേഖനം), ഇ.കെ. നായനാർ നിയമസഭാ മാധ്യമ അവാർഡ് നിലീന അത്തോളി, മാതൃഭൂമി (തള്ളരുത് ഞങ്ങൾ എസ്.എം.എ രോഗികളാണ് എന്ന പരമ്പര), ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് സുജിത്ത് നായർ, മലയാള മനോരമ (നടുത്തളം, നിയമസഭാ അവലോകനം) എന്നിവരും, ദൃശ്യ മാധ്യമ വിഭാഗത്തിൽ ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ് ബിജു മുത്തത്തി, കൈരളി ന്യൂസ് (നാഞ്ചിനാടിന്റെ ഇതിഹാസം എന്ന പരിപാടി) ഇ.കെ നായനാർ നിയമസഭാ മാധ്യമ അവാർഡ് കെ. അരുൺകുമാർ, ഏഷ്യാനെറ്റ് ന്യൂസ് (ആനത്തോഴർ എന്ന പരിപാടി) എന്നിവരും അർഹരായി. 50,000 രൂപയം പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.
ശശികുമാർ (സീനിയർ ജേർണലിസ്റ്റ്, ചെയർമാൻ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം) ചെയർമാനും സിബി കാട്ടാമ്പള്ളി, ആർ. പാർവ്വതി ദേവി, എൻ.പി. ഉല്ലേഖ്, നിയമസഭാ സെക്രട്ടറി എ.എം. ബഷീർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. മാർച്ച് 22ന് നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
പി.എൻ.എക്സ്. 1310/2023
- Log in to post comments