Skip to main content
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവ കേരളം കാമ്പയിന്റെ പ്രചരണാർത്ഥം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓട്ടംതുള്ളൽ കളക്ട്രേറ്റിൽ അരങ്ങേറിയപ്പോൾ. കലാമണ്ഡലം മണലൂർ ഗോപിനാഥാണ് ബോധവത്കരണത്തിനായി പ്രത്യേകം ചിട്ടപ്പെടുത്തിയ ഓട്ടംതുള്ളൽ അവതരിപ്പിച്ചത്

വിവ കേരളം; ബോധവത്കരണ കലാപര്യടനം സമാപിച്ചു

 

കോട്ടയം: പെൺകുട്ടികളുടെയും സ്ത്രീകളുടെയും വിളർച്ച കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാകുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവ കേരളം കാമ്പയിന്റെ പ്രചരണാർത്ഥം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ കോളജുകളിലും പൊതുസ്ഥലങ്ങളിലുമായി ഓട്ടംതുള്ളലും നാടൻപാട്ടരങ്ങും സംഘടിപ്പിച്ചു. എരുമേലി എം.ഇ.എസ്, വാഴൂർ എസ്.വി.ആർ. എൻ.എസ്.എസ്., മുണ്ടക്കയം ശ്രീ ശബരീശ, അരുവിത്തുറ സെന്റ് ജോർജ്, കുറവിലങ്ങാട് ദേവമാതാ, കോട്ടയം സി.എം.എസ്., ബസേലിയസ് കോളജുകളിലും പാലാ ഗവൺമെന്റ് പോളിടെക്നിക്, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, കളക്ട്രേറ്റ് എന്നിവിടങ്ങളിലും ബോധവത്കരണ പരിപാടികൾ അരങ്ങേറി. കോളജ് എൻ.എസ്.എസ്. യൂണിറ്റുകളുമായി സഹകരിച്ചായിരുന്നു പരിപാടി.
പുനർജനി ജീവജ്വാല കലാസമിതിയാണ് പരിപാടികൾ അവതരിപ്പിച്ചത്. കലാമണ്ഡലം മണലൂർ ഗോപിനാഥാണ് ബോധവത്കരണത്തിനായി പ്രത്യേകം ചിട്ടപ്പെടുത്തിയ ഓട്ടംതുള്ളൽ അവതരിപ്പിച്ചത്. കളക്ട്രേറ്റിൽ നടന്ന സമാപന ചടങ്ങിൽ ജില്ലാ ആർ.സി.എച്ച്. ഓഫീസർ കെ.ജി. സുരേഷ്, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ജോസ് ജോൺ, പുനർജനി ജീവജ്വാല കലാകാരൻ ബിഞ്ചു ജേക്കബ് എന്നിവർ സംസാരിച്ചു.

date