Skip to main content
ഫോട്ടോ-ശുചിത്വ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നു.

മാലിന്യ സംസ്‌കരണ നിയമ ലംഘനം: ജില്ലയില്‍ 46 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് പിടികൂടി

 

മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ ജില്ലയില്‍ 46 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് പിടികൂടി. കടമ്പഴിപ്പുറം പഞ്ചായത്തിലെ പത്തോളം കടകളിലും പൊതുഇടങ്ങളിലും നടത്തിയ പരിശോധനയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന 42 കിലോ ഗ്രാം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി. ഇവര്‍ക്കെതിരെ 50,000 രൂപ പിഴയും ചുമത്തി. പൊതു സ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നവരെയും നിക്ഷേപിക്കുന്നവരെയും കണ്ടെത്തി അവര്‍ക്കെതിരെ പിഴ ചുമത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. എലപ്പുള്ളി പഞ്ചായത്തിലെ പത്തോളം കടകളിലും പരിസരപ്രദേശങ്ങളിലും നടത്തിയ പരിശോധനയില്‍ നാലു കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. പരിശോധനയുടെ ഭാഗമായി സംഘം എം.സി.എഫിലും സന്ദര്‍ശനം നടത്തി. പരിശോധനക്കിടെ ലൈസന്‍സ് ഇല്ലാത്ത കടകള്‍ കണ്ടെത്തുകയും നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സംഭരണം, വില്‍പന എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ കൃത്യമായ നടപടിയെടുക്കല്‍ എന്നിവയെല്ലാം സ്‌ക്വാഡിന്റെ പരിധിയില്‍ വരും. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നത്.

 

date