Skip to main content

"കരുതലും കൈത്താങ്ങും" അദാലത്ത് മെയ് 15 മുതൽ 26 വരെ

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ നടക്കുന്ന "കരുതലും കൈത്താങ്ങും" പരാതിപരിഹാര അദാലത്തിന് തിയ്യതിയായി. ജില്ലയിൽ മെയ് 15 മുതൽ 26 വരെയാണ് താലൂക്കുതല പരാതി പരിഹാര അദാലത്ത് നടക്കുക. തൃശ്ശൂരിൽ മെയ് 15നും മുകുന്ദപുരത്ത് മെയ് 16നും നടക്കും. തലപ്പിള്ളി, കൊടുങ്ങല്ലൂർ, ചാവക്കാട്, ചാലക്കുടി എന്നീ താലൂക്കുകളിൽ യഥാക്രമം മെയ് 18, 22, 23, 25 എന്നീ തീയതികളിൽ നടക്കും. കുന്നുംകുളം താലൂക്കിൽ മെയ് 26നാണ് അദാലത്ത്.

ഏപ്രിൽ 10 വരെ പൊതുജനങ്ങൾക്ക് അദാലത്തിലേക്കുള്ള പരാതികൾ നൽകാം. അക്ഷയകേന്ദ്രങ്ങൾ മുഖേനയും നേരിട്ട് ഓൺലൈനായും താലൂക്ക് ഓഫീസുകളിലും പരാതികൾ സമർപ്പിക്കാം.

അദാലത്തിൽ ഭൂമിസംബന്ധമായ വിഷയങ്ങൾ (അതിർത്തി നിർണയം അനധികൃത നിർമാണം, ഭൂമികയ്യേറ്റം), സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/നിരസിക്കൽ, തണ്ണീർതട സംരക്ഷണം, ക്ഷേമ പദ്ധതികൾ (വിവാഹ/പഠന ധനസഹായം, പെൻഷൻ മുതലായവ), പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹികസുരക്ഷാ പെൻഷൻ - കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്കരണം, തെരുവുനായ സംരക്ഷണം/ശല്യം, അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നത്, തെരുവു വിളക്കുകൾ, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിർമാണച്ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ് (എപിഎൽ/ബിപിഎൽ - ചികിത്സ ആവശ്യങ്ങൾക്ക്), വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ച പരാതികൾ/അപേക്ഷകൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/സഹായം, കൃഷിനാശത്തിനുള്ള സഹായങ്ങൾ, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിത ബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി എന്നീ വിഷയങ്ങളിൽ പരാതികൾ സമർപ്പിക്കാം.

നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, പ്രെപ്പോസലുകൾ, ജോലി ആവശ്യപ്പെട്ടു കൊണ്ടുള്ളവ/പി എസ് സി സംബന്ധമായ വിഷയങ്ങൾ, ജീവനക്കാര്യം (സർക്കാർ), സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ മേലുള്ള ആക്ഷേപം, വായ്പ എഴുതിത്തള്ളൽ, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ ച്രികിത്സാ സഹായം ഉൾപ്പെടെയുള്ള), പൊലീസ് കേസുകൾ, ഉദ്യോഗസ്ഥർക്കെതിരായവ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള അപേക്ഷകൾ, ഭൂമി സംബന്ധമായ പട്ടയങ്ങൾ, വസ്തുസംബന്ധമായ പട്ടയങ്ങൾ, വസ്തുസംബന്ധമായ പോക്കുവരവ്, തരംമാറ്റം, റവന്യൂ റിക്കവറി സംബന്ധമായവ എന്നി വിഷയങ്ങളിലെ പരാതികൾ അദാലത്തിൽ സ്വീകരിക്കില്ല.

പരാതികക്ഷിയുടെ പേര്, വിലാസം, ഇമെയിൽ വിലാസം (ലഭ്യമെങ്കിൽ), മൊബൈൽ നമ്പർ, വാട്ട്സ് ആപ്പ് നമ്പർ (ലഭ്യമെങ്കിൽ), ജില്ല, താലൂക്ക് എന്നിവ നിർബന്ധമായും പരാതിയിൽ ഉൾപ്പെടുത്തണം. പരാതി സമർപ്പിച്ചവർ കൈപ്പറ്റ് രസീത് വാങ്ങണം. അദാലത്തിൽ പരിഗണിക്കുവാൻ നിശ്ചയിച്ച വിഷയങ്ങൾ സംബന്ധിച്ച പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്. മറ്റ് വിഷയങ്ങൾ സംബന്ധിച്ച പരാതികൾ വകുപ്പ് മേധാവികൾ/വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മന്ത്രിമാർ എന്നിവർക്ക് നേരിട്ടോ CMO.kerala. gov.in എന്ന വെബ് പോർട്ടലിലൂടെ മുഖ്യമന്ത്രിയ്ക്കോ സമർപ്പിക്കാം. ഉദ്യോഗസ്ഥതലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ അദാലത്തിൽ വച്ച് മന്ത്രിമാർ തീരുമാനമെടുക്കും.

പരാതിപരിഹാര അദാലത്തിലേക്കുള്ള അപേക്ഷകൾ karuthal.kerala.gov.in എന്ന വെബ് പോർട്ടലിലൂടെ സമർപ്പിക്കാം.

date