Skip to main content

അങ്കമാലി നഗരസഭയിൽ കേരള ഖരമാലിന്യ പദ്ധതി കൺസൾട്ടേഷൻ യോഗം ചേർന്നു

 

 അങ്കമാലി നഗരസഭയിൽ മാലിന്യ സംസ്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള ഖര മാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്യു.എം.പി. )യുടെ കൺസൾട്ടേഷൻ യോഗം ചേർന്നു. നഗരസഭ തലത്തിൽ ഖര മാലിന്യ പരിപാലനത്തിന് രൂപരേഖ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം നടന്നത്.അങ്കമാലി എ.പി കുര്യൻ  ഹാളിൽ നടന്ന യോഗത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ മാത്യു തോമസ് നിർവഹിച്ചു.

 നഗരസഭയ്ക്ക് അടുത്ത 20 വർഷത്തേക്കുള്ള സമഗ്ര ഖര മാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന യോഗത്തിൽ പങ്കെടുത്തവരെ നാലു ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് ചർച്ചകൾ നടന്നു.രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനപ്രതിനിധികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ജനകീയ പങ്കാളിത്തത്തോടെ മാലിന്യ സംസ്കരണം നടപ്പിലാക്കാൻ യോഗത്തിൽ അഭിപ്രായമുയർന്നു.

 പൊതുജനങ്ങളിൽ മാലിന്യ സംസ്കരണ അവബോധം സൃഷ്ടിക്കാൻ നഗരസഭയിൽ വ്യാപകമായി ബോധവൽക്കരണ ക്ലാസ്സുകൾ നടത്തേണ്ടത്തിന്റെയും മാലിന്യ സംസ്കരണ രീതികളും ഉപാധികളും പരിചയപ്പെടുത്തേണ്ടതിന്റെയും അനിവാര്യതയും യോഗത്തിൽ ചർച്ചയായി.

വികേന്ദ്രീകൃതമായ മാലിന്യ സംസ്കരണം നടപ്പിലാക്കുക, മാലിന്യ സംസ്കരണത്തിൽ മറ്റിടങ്ങളിൽ വിജയിച്ച മാതൃകകൾ,  നൂതന സാങ്കേതിക വിദ്യകൾ എന്നിവ നഗരസഭ പരിധിയിൽ പ്രാവർത്തികമാക്കുക, പൊതു ഇടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുക പിഴ ഈടാക്കുക നിയമങ്ങൾ ശക്തമാക്കുക തുടങ്ങിയ അഭിപ്രായങ്ങളും  ഉയർന്നു.

യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൻ റീത്ത പോൾ അദ്ധ്യക്ഷത വഹിച്ചു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജു നെടുങ്ങാടൻ, നഗരസഭ പ്രതിപക്ഷ നേതാവ് ടി. വൈ ഏലിയാസ്,കൗൺസിലർമാരായ പോൾ ജോവർ, ബെന്നി മൂഞ്ഞേലി, ബാസ്റ്റിൻ. ഡി പറയ്ക്കൽ, ലേഖ മധു, ഗ്രെസ്സി ദേവസി, കേരള ഖരമാലിന്യ പരിപാലന പദ്ധതി  (കെ.എസ്.ഡബ്ലു.എം.പി)ഡെപ്യൂട്ടി ജില്ലാ കോർഡിനേറ്റർ  എം.എസ് ധന്യ, നഗരസഭ സെക്രട്ടറി എം.എസ് ശ്രീരാഗ്, കേരള ഖരമാലിന്യ പരിപാലന പദ്ധതി ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥരായ  ജയന്തി കൃഷ്ണ, ജിനിത വർഗീസ്, പി.വി  അനൂപ്, സോഷ്യൽ എക്സ്പേർട്ട് എസ്.വിനു , ജന പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ, രാഷ്ട്രീയ പ്രവർത്തകർ, സാമൂഹ്യസന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date