Skip to main content

മുതലപ്പൊഴി തീരസംരക്ഷണ പദ്ധതിയ്ക്ക് തുടക്കമായി

ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മുതലപ്പൊഴി (താഴമ്പള്ളി) ഫിഷിംഗ് ഹാർബറിന്റെയും തീരത്തിന്റെയും സംരക്ഷണം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. തീരദേശ മേഖലയുടെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രദേശത്തിന്റെ വികസനത്തിലൂടെ തീരദേശവാസികളുടെ ജീവിതനിലവാരം ഉയർന്നുന്നതിനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. മുതലപ്പൊഴി ഫിഷിംഗ് ഹാർബറിലെ താഴമ്പള്ളി സൈഡ്, കഠിനംകുളം കായൽ തീരസംരക്ഷണ പ്രവൃത്തിയ്ക്കായി കിഫ്ബിയിൽ നിന്നും 26.51 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്. മുതലപ്പൊഴി (താഴമ്പള്ളി) ഹാർബറിന്റെ വടക്കേ പുലിമുട്ടിൽ നിന്നും വടക്ക് വശത്തേക്ക് രണ്ട് കിലോമീറ്റർ ദൂരത്തിൽ ഗ്രോയിൻ ഉപയോഗിച്ചുള്ള തീരസംരക്ഷണമാണ് പദ്ധതിയിലൂടെ പൂർത്തിയാക്കുന്നത്. 500 മീറ്ററോളം നീളത്തിൽ കഠിനംകുളം കായൽ തീരസംരക്ഷണത്തിനായി ജിയോട്യൂബ് ഉപയോഗിച്ചുള്ള സംരക്ഷണ ഘടകവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാർബർ പരിസരത്ത് നടന്ന ചടങ്ങിൽ വി.ശശി എം.എൽ.എ അധ്യക്ഷനായിരുന്നു. തീരദേശ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ടി.ഐ ഷെയ്ക്ക് പരീത് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രീ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

date