Skip to main content

ദേശീയ പാത വികസനം 2025 ഓടെ പൂർത്തിയാക്കും -മന്ത്രി പി എ മുഹമ്മദ് റിയാസ് 

 

എൻ്റെ കേരളം പ്രദർശന വിപണന മേളക്ക് തുടക്കം

മലയാളികളുടെ ചിരകാല സ്വപ്നമായ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ദേശീയപാത 45 മീറ്റർ വീതിയിൽ ആറ് വരിയാക്കി വികസിപ്പിക്കുന്നത് 2025 ഓടെ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി എൻ്റെ കേരളം പ്രദർശന വിപണന മേള കോഴിക്കോട് ബീച്ചിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു മന്ത്രി.

ലോകവും  രാജ്യവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ഒരു ബദൽ ഉയർത്തിപ്പിടിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു. പരിമിതികൾക്കിടയിലും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന ഭരണവുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോവുന്നത്. പ്രതിസന്ധി കാലത്ത് മാതൃകയാക്കാവുന്ന ഭരണമാണ് സർക്കാരിൻ്റേതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുവർഷംകൊണ്ട് 100 പാലം ഉദ്ഘാടനം ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാർ. എന്നാൽ രണ്ടു വർഷം പൂർത്തിയാകുന്നതിന് ഒരു മാസം മുമ്പ് തന്നെ 50 പാലങ്ങളുടെ പണി പൂർത്തിയായി കഴിഞ്ഞു. കടുത്ത സമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോഴും ഏറ്റവും മികച്ച മാതൃകയിലുള്ള  പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിയതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആരോഗ്യമേഖല വികസന കുതിപ്പിലാണ്. മഹാമാരികൾ ഓരോന്ന് വന്നപ്പോഴും ആരോഗ്യ മേഖലയ്ക്ക് പ്രതിരോധിക്കാനായി. ദാരിദ്ര നിർമ്മാർജനം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സർക്കാർ കേരളത്തിന്റെ അതിദരിദ്രർക്ക് പ്രത്യേക പരിഗണന നൽകി ഇടപെടുകയാണെന്നും മന്ത്രി പറഞ്ഞു.

താലൂക്ക് തല അദാലത്തുകൾ നടത്തിക്കൊണ്ട് ജനങ്ങൾക്കിടയിലേക്ക് മന്ത്രിമാർ നേരിട്ട് ഇറങ്ങിച്ചെല്ലുകയാണ്. ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് മന്ത്രിമാർ ഒപ്പം ഉണ്ട് എന്നതിന് തെളിവാണിത്. സംസ്ഥാനത്തെ രണ്ടു മന്ത്രിമാർ തീരദേശ, വന മേഖലകൾക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ്. മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ വന സദസും മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ തീര സദസും സംഘടിപ്പിച്ചുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണെന്നും മന്ത്രി പറഞ്ഞു.

 2016ലെ പ്രകടന പത്രികയിലെ 600 എണ്ണത്തിൽ മഹാഭൂരിപക്ഷവും സർക്കാർ പൂർത്തിയാക്കി. അതിനുശേഷം 2021 ൽ വീണ്ടും അധികാരത്തിൽ വന്നപ്പോൾ  പ്രകടനപത്രിയിലെ 900 കാര്യങ്ങളും പൂർത്തിയാക്കി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കേരളം സാമ്പത്തികമായി താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് പ്രചരിപ്പിക്കുന്നവരെ നിരാശരാക്കി ജനങ്ങളെ പിന്തുണയ്ക്കുന്ന രീതിയിൽ മുന്നോട്ടു പോകുകയാണ് സർക്കാർ.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പൊതുവിദ്യാഭ്യാസം വളരെയധികം മുന്നോട്ടു പോയിക്കഴിഞ്ഞു.
ലൈഫ് പദ്ധതിയിലൂടെ സർക്കാർ ജനങ്ങൾക്ക് കൂടുതൽ സഹായം നൽകി. ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിൽ വന്നത് ഏറെ ശ്രദ്ധേയമായി. നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളം. ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്നതിനാൽ നിരവധി ആളുകൾക്ക് പട്ടയം നൽകാനായി . 2022- 23 കാലഘട്ടത്തിൽ മുപ്പതിനായിരം ചെറുകിട സംരംഭങ്ങൾ കേരളത്തിൽ  ആരംഭിച്ചെന്നും 
രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു.

വ്യവസായ മേഖലയിൽ ഉണ്ടായ മുന്നേറ്റം
ശ്രദ്ധേയമാണ്. കേരളത്തിലെ ഐടി സ്റ്റാർട്ടപ്പുകൾ ലോകനിലവാരത്തിൽ എത്തി. കാർഷിക,ടൂറിസം മേഖലയിൽ  കേരളം അതിവേഗം മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ മതനിരപേക്ഷ മനസ്സും ആതിഥ്യ മര്യാദയും എല്ലാ മേഖലകളിലും പ്രകടനമാണ്. ജനങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന വികസനമാണ് സർക്കാർ  നടപ്പാക്കുന്നതെന്നും മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു.

എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് സർക്കാരിന്റെ നയമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
പശ്ചാത്തല മേഖലക്ക് ഊന്നൽ നൽകുമ്പോൾ തന്നെ ദുർബല മേഖലയിൽ ഉള്ളവരെയും സർക്കാർ ചേർത്തുനിർത്തുകയാണെന്ന് മന്ത്രി പറഞ്ഞു. 

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്, ബിനോയ് വിശ്വം എം.പി , എന്നിവർ മുഖ്യാതിഥികളായി. എംഎൽഎമാരായ ടി.പി രാമകൃഷ്ണൻ, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ.എം സച്ചിൻ ദേവ്, ലിന്റോ ജോസഫ്, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടി, സബ് കലക്ടർ വി ചെൽസാസിനി, എ.ഡി.എം സി മുഹമ്മദ്‌ റഫീഖ്, ഐ ആന്റ് പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ കലക്ടർ എ ഗീത സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ ദീപ കെ നന്ദിയും പറഞ്ഞു.

date