കോഴിക്കോടിന്‍റെ തീരത്ത് സംഗീത വൈവിധ്യങ്ങളുടെ തിരയിളക്കം
അറബിക്കടലിനെ സാക്ഷിയാക്കി പഴമയുടേയും പുതുമയുടേയും രാഗതാളങ്ങള്‍ ഒന്നു ചേര്‍ന്നപ്പോള്‍ കോഴിക്കോടിന്‍റെ സംഗീത ചരിത്രത്തിലത് പുതു വിസ്മയം തീര്‍ത്തു. ബാബുക്കയുടേയും അബ്ദുല്‍ ഖാദറിന്‍റേയും സംഗീതപാരമ്പര്യമുള്ള മണ്ണിലേക്ക് സംഗീതപ്രേമികളായ ആയിരങ്ങളാണ് ഈ പുതിയ അനുഭവം നുകരാന്‍ കോഴിക്കോട് ബീച്ചിലെ വേദിക്കരികിലേക്ക് ഒഴുകിയെത്തിയത്.
സംഗീതത്തിന്‍റെ വൈവിധ്യമാര്‍ന്ന ഭാവങ്ങളാല്‍ ആസ്വാദകരെ കൈയിലെടുത്തുകൊണ്ട് ഗായകർ ഒന്നിനുപിറകെ ഒന്നായി വേദിയിൽ എത്തിയത് പുതുമയായി. അനില്‍ നാഗേന്ദ്രന്‍റെ സംവിധാനത്തില്‍
കൈതപ്രം, യാസിൻ നിസാർ, അരിസ്റ്റോ സുരേഷ്, സോണിയ ആമോദ്, റഹ്മാൻ, സി.ജെ കുട്ടപ്പൻ, നിമിഷ സലിം, കെ.വി അബൂട്ടി, വണ്ടൂർ ജലീൽ, ആതിര, ഗിരീഷ് ആമ്പ്ര എന്നിവരാണ് ഓൾ ജനറേഷൻ ട്യൂൺസ് മ്യൂസിക് ഷോ അവതരിപ്പിച്ചത്.
കോഴിക്കോടിന്‍റെ സാംസ്കാരിക പാരമ്പര്യത്തെ പ്രകീര്‍ത്തിക്കുന്ന ഗാനത്തോടെ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. നാടന്‍ പാട്ടുകളുടെ തന്നെ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ക്കൊപ്പം മാപ്പിളപ്പാട്ടുകളും, പഴയതും പുതിയതുമായ മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങളും ഇടകലര്‍ന്നു വന്ന പരിപാടിക്കൊപ്പം അറബിക്കടലും പ്രേക്ഷകരും താളംപിടിച്ചു. പല തലമുറകളുടെ വൈവിധ്യമാര്‍ന്ന
ആസ്വാദനങ്ങള്‍ക്ക് ഇണങ്ങും വിധത്തിത്തിലാണ് പരിപാടി ഒരുക്കിയത്.
- Log in to post comments