Skip to main content

വർക്കല സബ് രജിസ്ട്രാർ ഓഫീസിന് പുതിയ മന്ദിരം ഒരുങ്ങുന്നു

**നിർമാണോദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു

സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറ് ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പുതിയതായി നിർമിക്കുന്ന വർക്കല സബ് രജിസ്ട്രാർ ഓഫീസ് മന്ദിരത്തിന്റെ നിർമാണോദ്ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. രജിസ്‌ട്രേഷൻ വകുപ്പ് പൂർണമായും ആധുനികവത്കരണത്തിന്റെ പാതയിലാണെന്ന് മന്ത്രി പറഞ്ഞു. ഇ-സ്റ്റാമ്പിംഗ് സംസ്ഥാനത്ത് പൂർണമായും നടപ്പാക്കാൻ കഴിഞ്ഞുവെന്നും ഭൂമി രജിസ്റ്റർ ചെയ്യുന്ന ദിവസം ആധാരം ലഭിക്കുന്ന തരത്തിൽ നടപടിക്രമങ്ങൾ ലഘൂകരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മുന്നാധാരങ്ങളും പിന്നാധാരങ്ങളും പൂർണമായും ഡിജിറ്റലൈസ് ചെയ്ത് നടപടിക്രമങ്ങൾ കുറ്റമറ്റതാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.75 കോടി രൂപ ചെലവഴിച്ചാണ് വർക്കല സബ് രജിസ്ട്രാർ ആഫീസിന് പുതിയ മന്ദിരം നിർമിക്കുന്നത്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡാണ് നിർവഹണ ഏജൻസി. വർക്കല, വെട്ടൂർ, അയിരൂർ, ചെമ്മരുതി, ഇടവ തുടങ്ങി അഞ്ച് വില്ലേജുകളിലുള്ളവരാണ് വർക്കല രജിസ്‌ട്രേഷൻ ഓഫീസിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത്. പ്രതിവർഷം നാലായിരത്തോളം ആധാരങ്ങൾ, പന്ത്രണ്ടായിരത്തോളം സർട്ടിഫിക്കറ്റുകൾ, നാലായിരത്തോളം ആധാരപകർപ്പുകൾ, നാലായിരത്തോളം ഗഹാൻ റിലീസ്, നൂറോളം ചിട്ടികൾ, നൂറോളം സ്‌പെഷ്യൽ മാര്യേജുകൾ എന്നിവ ഇവിടെ ഫയൽ ചെയ്യപ്പെടുന്നുണ്ട്. ഓൺലൈൻ സംവിധാനം വഴിയും പൊതുജനങ്ങൾക്ക് സേവനം നൽകുന്നുണ്ട്.

പുത്തൻ ചന്ത കിംഗ്‌സ് മിനി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി.ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു. വർക്കല നഗരസഭ ചെയർമാൻ കെ.എം ലാജി, മറ്റ് ജനപ്രതിനിധികൾ, ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് രജിസ്‌ട്രേഷൻ ആർ.മധു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

date