Skip to main content
.

ആശ്വാസമായി അദാലത്ത്; ദേവികുളം താലൂക്കില്‍ തീര്‍പ്പായത് 80 പരാതികള്‍ക്ക്

*പുതുതായി ലഭിച്ചത് 262 അപേക്ഷകള്‍

ഉദ്യോഗസ്ഥരും ഭരണകൂടവും ഒരുമിച്ചുണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ദേവികുളം താലൂക്ക് അദാലത്തില്‍ തീര്‍പ്പായത് പരിഹാരമില്ലാതെ കിടന്ന 80 ഓളം പരാതികള്‍ക്ക്. സ്‌കൂളിലേക്കുള്ള കുടിവെള്ളം മുതല്‍ തെരുവു വിളക്ക് ഇല്ലാത്തതും റോഡ് പൊളിഞ്ഞതും വൈകുന്ന കോവിഡ് നഷ്ടപരിഹാരവും വരെ ഒട്ടേറെപ്പേരുടെ വ്യത്യസ്തമായ ആധികള്‍ക്കാണ് അദാലത്ത് വേദിയില്‍ പരിഹാരമായത്. താലൂക്കിലെ ജനങ്ങളുടെ പരാതികളും പരിഭവങ്ങളും നേരിട്ടറിയാന്‍ മന്ത്രിമാരെത്തിയപ്പോള്‍ അദാലത്ത് വേദിയിലേക്ക് ജനവും ഒഴുകിയെത്തി. ഉച്ചക്ക് രണ്ട് മണി വരെ മാത്രം 262 ഓളം പരാതികളാണ് പുതുതായി ലഭിച്ചത്.
സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി താലൂക്ക് തലങ്ങളില്‍ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' അദാലത്തില്‍ ഇടുക്കി ജില്ലയിലെ രണ്ടാമത്തെ അദാലത്താണ് അടിമാലി വിശ്വദീപ്തി പബ്ലിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച നടന്നത്. ഓണ്‍ലൈനായി ലഭിച്ച 324 പരാതികളാണ് ഇവിടെ പരിഗണിച്ചത്. ഇതില്‍ 80 പരാതികള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവനും നേതൃത്വം നല്‍കിയ അദാലത്തില്‍ പരിഹാരമായി.
ഓണ്‍ലൈനായി ലഭിച്ച 323 പരാതികളില്‍ 177 എണ്ണം അദാലത്തിന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടാത്തതായിരുന്നു. 75 എണ്ണം നിരസിച്ചു. രണ്ടെണ്ണത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു. ശേഷിച്ച പരാതികളിലും പുതുതായി ലഭിച്ച പരാതികളിലും അതിവേഗം നടപടിയെടുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ക്കു പുറമെ അദാലത്ത് വേദിയില്‍ നേരിട്ട് എത്തിയ 160 പരാതികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. ഈ പരാതികള്‍ക്ക് കൈപ്പറ്റു രസീതു നല്‍കിയ ശേഷം പത്തുദിവസത്തിനുള്ളില്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് പരാതിക്കാരനെ അറിയിക്കുമെന്നു മന്ത്രിമാരായ റോഷി അഗസ്റ്റിനും വി.എന്‍. വാസവനും അപേക്ഷകര്‍ക്ക് ഉറപ്പു നല്‍കി. പരിഹരിച്ച പരാതികള്‍ കൂടാതെ പുതിയ പരാതിക്കാരുടെ ആവലാതികള്‍ കേള്‍ക്കാനും അതിന് മറുപടി നല്‍കാനും തിരക്കിനിടയിലും മന്ത്രിമാര്‍ ഇരുവരും സമയം കണ്ടെത്തി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യു വകുപ്പ്, സിവില്‍ സപ്ലൈസ്, ആരോഗ്യം, വിദ്യാഭ്യാസം, കെ.എസ്. ഇ.ബി, കൃഷി, മൃഗസംരക്ഷണം, ജലസേചനം, വാട്ടര്‍ അതോറിറ്റി, മൃഗസംരക്ഷണം, ലേബര്‍, സാമൂഹ്യനീതി, പട്ടികജാതി പട്ടികവര്‍ഗം, വനം, രജിസ്ട്രേഷന്‍ തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
സാങ്കേതികപ്രശ്‌നത്തിന്റെ പേരില്‍ തടയപ്പെട്ട പ്രകൃതിക്ഷോഭ നഷ്ടപരിഹാരം, അര്‍ഹതയുണ്ടായിട്ടും കിട്ടാന്‍ വൈകിയ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍, സര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍, ലൈഫ് ഭവനം, പട്ടികജാതി, പട്ടിക വര്‍ഗ ആനുകൂല്യങ്ങള്‍, ക്ഷേമപെന്‍ഷനുകള്‍, മരം മുറിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, അതിര്‍ത്തിതര്‍ക്കം, വഴിത്തര്‍ക്കം എന്നിങ്ങനെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തില്‍ മന്ത്രിമാര്‍ക്ക് മുന്നിലെത്തിയത്.
രാവിലെ 10 മണിയോടെ അദാലത്ത് വേദിയായ അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ എത്തിയ രണ്ട് മന്ത്രിമാരും മുഴുവന്‍ അപേക്ഷകര്‍ക്കും പറയാനുള്ളത് കേട്ട് തീരുമാനമെടുത്തശേഷമാണ് മടങ്ങിയത്. അഡ്വ. എ. രാജ എംഎല്‍എയും അദാലത്ത് കഴിയും വരെ വേദിയില്‍ സന്നിഹിതനായിരുന്നു.
പരാതികളിന്മേലുള്ള തുടര്‍നടപടികള്‍ക്കായി റവന്യു ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സപ്ലൈസ്, സര്‍വേ, കെ.എസ്.ഇ ബി, വനം, വില്ലേജ് ഓഫീസുകള്‍, സാമൂഹിക നീതി, ആരോഗ്യം തുടങ്ങി എല്ലാ വകുപ്പുകളുടെയും കൗണ്ടറുകള്‍ ഉള്‍പ്പെടെ 20 ഓളം കൗണ്ടറുകള്‍ രാവിലെ തന്നെ അദാലത്ത് വേദിയില്‍ തുറന്നിരുന്നു. പൊതുജനങ്ങളുടെ പരാതികള്‍ അതാത് വകുപ്പുകളുടെ കൗണ്ടറുകളിലേക്ക് തിരിച്ചുവിടാന്‍ ഹെല്‍പ്പ് ഡെസ്‌കും ഒരുക്കിയിരുന്നു. കുടിവെള്ളം, ലഘുഭക്ഷണം, വൈദ്യസഹായം എന്നിവക്കും സൗകര്യമേര്‍പ്പെടുത്തിയിരുന്നു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ദേവികുളം താലൂക്കിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററി പ്രദര്‍ശനവും മീഡിയാ സെന്ററും അദാലത്ത് വേദിയില്‍ ഒരുക്കിയിരുന്നു. അദാലത്തിനായി മികച്ച സജ്ജീകരണങ്ങളാണ് ജില്ലാഭരണകൂടവും താലൂക്ക് ഓഫീസും ചേര്‍ന്ന് ഒരുക്കിയത്. രാവിലെ പത്തിന് ആരംഭിച്ച അദാലത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിച്ചു.
ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ റാണി ദാസ്, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, എ.ഡി.എം. ഷൈജു പി. ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.പി ദീപ, മനോജ് കെ, ജോളി ജോസഫ്, ദേവികുളം തഹസില്‍ദാര്‍ ഗോപാലകൃഷ്ണന്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തിന് മേല്‍നോട്ടം വഹിച്ചു.
ജില്ലയിലെ മൂന്നാമത്തെ അദാലത്തായ പീരുമേട് താലൂക്ക് അദാലത്ത് മെയ് 19ന് കുട്ടിക്കാനം കുടുംബ സംഗമം ഓഡിറ്റോറിയത്തില്‍ നടക്കും.

date