Skip to main content

ദേവസ്വം ബോർഡുകളുടെ പ്രവർത്തനത്തിനായി 100 കോടി - മന്ത്രി കെ രാധാകൃഷ്ണൻ 

 

ദേവസ്വം ബോർഡുകളുടെ പ്രവർത്തനത്തിനായി ഈ വർഷവും 100 കോടി രൂപ സർക്കാർ വകയിരുത്തിയതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. എട്ടു കോടി രൂപ ക്ഷേത്ര ഉത്സവങ്ങൾക്ക് മാത്രമായി നീക്കിവെച്ചിട്ടുണ്ട്. 
ഗുരുവായൂർ ദേവസ്വം ക്ഷേത്ര ധനസഹായം വിതരണം മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ദേവസ്വം ബോർഡുകൾക്കായി കഴിഞ്ഞ 5 വർഷം 458 കോടി രൂപ നൽകിയ സർക്കാരാണിത്. ഗുരുവായൂർ ദേവസ്വം ഒഴിച്ചുള്ള നാല് ദേവസ്വം ബോർഡുകൾക്കും ഈ സഹായം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബയോഡൈവേഴ്‌സിറ്റി ദിനത്തില്‍ കേരളത്തിലെ കാവുകളെയും കുളങ്ങളെയും സംരക്ഷിക്കാന്‍ ക്ഷേത്ര ഭാരവാഹികൾ പദ്ധതി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇത് സമൂഹത്തിന്‌ ചെയ്യുന്ന ഏറ്റവും വലിയ സേവനമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. അഴകൊടി ദേവീക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. 

കോഴിക്കോട്, കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ 255 ക്ഷേത്രങ്ങൾക്കായി 1.64 കോടി രൂപയാണ് ധനസഹായം നൽകിയത്.

ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗം  ചെങ്ങറ സുരേന്ദ്രൻ,  അഴകൊടി ദേവസ്വം ചെയർമാൻ ടി. രാധാകൃഷ്ണൻ, ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

date