Skip to main content
.

അദാലത്തുകളില്‍ നിന്ന് ആളുകള്‍ സന്തോഷത്തോടെ മടങ്ങുന്നു: മന്ത്രി റോഷി അഗസ്റ്റിന്‍

 

കാലങ്ങളായി പരിഹരിക്കാന്‍ കഴിയാതിരുന്ന വ്യക്തികളുടെ പ്രശ്നങ്ങള്‍ക്ക് കൂട്ടായ ആലോചനകളിലൂടെ പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് അദാലത്തുകളിലൂടെ സര്‍ക്കാര്‍ നടത്തുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തുകളിലെ ഉടുമ്പന്‍ചോല താലൂക്ക് അദാലത്ത് നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അദാലത്തുകളില്‍ നിന്ന് ആളുകള്‍ സന്തോഷത്തോടെ മടങ്ങുന്ന കാഴ്ചയാണ് ജില്ലയിലെ കഴിഞ്ഞ മൂന്ന് അദാലത്തുകളിലും കാണാന്‍ കഴിഞ്ഞത്. സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉയരുക സ്വാഭാവികമാണ്. എന്നാല്‍ സാമൂഹിക നീതിയിലധിഷ്ഠിതമായ ഭരണം സംസ്ഥാനത്ത് ഉറപ്പാക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്തെ ഭൗതിക സാഹചര്യങ്ങള്‍ക്ക് വലിയ മാറ്റം തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോ ഘട്ടത്തിലും ജനങ്ങളെ അറിയിച്ചു തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു
ഉദ്ഘാടന ചടങ്ങില്‍ സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യാനന്തരം ഇത്രയും കൃത്യമായി പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുന്നോട്ട് പോകുന്ന ഒരു സര്‍ക്കാര്‍ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഏഴ് കാര്യങ്ങളില്‍ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് ഇന്ന് സംസ്ഥാനം. സുസ്ഥിരഭരണം, പൊതുവിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഭവന നിര്‍മാണം, പെന്‍ഷന്‍ നല്‍കല്‍, സംരംഭകത്വം, പരിസ്ഥിതി സൗഹൃദ സമീപനം എന്നിവയിലെല്ലാം രാജ്യത്തിന് മാതൃകയാണ് കേരളം. അതിദരിദ്രരെ ഇല്ലാതാക്കുന്ന രാജ്യത്തെ ഏക സംസ്ഥാനവുമാവുകയാണ് ഇപ്പോള്‍ കേരളം. ജനപ്രതിനിധികള്‍ ദാസന്മാരെന്ന ആപ്തവാക്യം അര്‍ത്ഥപൂര്‍ണമാക്കിയ സര്‍ക്കാരാണ് കേരളത്തിലേതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എം.എം. മണി എംഎല്‍എ മുഖ്യാതിഥിയായി. കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടന്നിരുന്ന വ്യക്തികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അദാലത്തുകളിലൂടെ ഊര്‍ജിത ശ്രമം നടത്തുന്ന മന്ത്രിമാര്‍ ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും അടിയന്തര ശ്രമം നടത്തണമെന്ന് എംഎല്‍എ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിനൊടുവില്‍ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം നല്‍കുന്ന പട്ടയം അടക്കം 16 പേര്‍ക്ക് വേദിയില്‍ വെച്ച് തന്നെ മന്ത്രിമാര്‍ പട്ടയം കൈമാറി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു, ജില്ലാ കളക്ടര്‍  ഷീബ ജോര്‍ജ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. കുഞ്ഞ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിജു വര്‍ഗീസ്, തിലോത്തമ സോമന്‍, എസ്. മോഹനന്‍, സുമ ബിജു, സതി കുഞ്ഞുമോന്‍,  ലേഖ ത്യാഗരാജന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാരിച്ചന്‍ നീര്‍ണാംകുന്നേല്‍,  ഉഷാകുമാരി മോഹന്‍കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്,
ഡെപ്യൂട്ടി കളക്ടര്‍മാരായ മനോജ് കെ, ദീപ കെ. പി, ജോളി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
രാവിലെ 10 ന് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ മന്ത്രി വാസവന്റെ നേതൃത്വത്തില്‍ അദാലത്തിലെ പരാതികള്‍ കേള്‍ക്കുന്നത് തുടങ്ങിയിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിനാണ് 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക്തല അദാലത്ത് നടത്തുന്നത്. ജില്ലയിലെ അദാലത്തുകളില്‍ അവസാനത്തേതായ ഇടുക്കി താലൂക്ക് അദാലത്ത് മെയ് 24 ന് ചെറുതോണി പഞ്ചായത്ത് ടൗണ്‍ഹാളില്‍ നടക്കും.  
രാവിലെ 10 മണിക്ക് അദാലത്ത് തുടങ്ങും.  മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പുറമെ പുതുതായി എത്തുന്ന അപേക്ഷകര്‍ക്കും പരാതികള്‍ നല്‍കാനുള്ള സൗകര്യം അദാലത്ത് വേദിയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥര്‍ അദാലത്ത് വേദിയിലുണ്ടാകും.

 

date