Skip to main content

കരുതലും കൈത്താങ്ങും : ആറാം ദിനം പരിഗണിച്ചത് 131  അപേക്ഷകൾ

 

93 അപേക്ഷകരെ നേരിൽ കണ്ട് പരാതി പരിഹാരവുമായി മന്ത്രിമാർ

സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിൽ നടക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ ആറാം ദിനം  പരിഗണിച്ചത് 131 അപേക്ഷകൾ. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് എന്നിവരാണ് മൂവാറ്റുപുഴ മുൻസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച അദാലത്തിന് നേതൃത്വം നൽകിയത്. 

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട 93 പരാതികൾ മന്ത്രിമാർ നേരിട്ട് പരിശോധിക്കുകയും പരിഹാരം കാണുകയും ചെയ്തു.  38 പരാതികൾ  അപേക്ഷകർ ഹാജരാകാത്തതിനാൽ തുടർനടപടികൾക്കായി മാറ്റിവച്ചു.  158 പരാതികൾ അദാലത്ത് വേദിയിൽ പുതിയതായി  നേരിട്ട് സ്വീകരിക്കുകയും ചെയ്തു.

അർഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ട മുൻഗണനാ റേഷൻ കാർഡുകൾ, ക്ഷേമപെൻഷനുകൾ, സ്‌കോളർഷിപ്പ് കുടിശിക,   അതിർത്തി തർക്കം, വഴി തർക്കം,സ്വത്ത് തർക്കം, പെർമിറ്റ് നൽകാൻ, മരം മുറിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, റവന്യു റീസർവേ, ഭൂമി പോക്കുവരവ് ചെയ്യൽ, വയോജന സംരക്ഷണം,  പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, കൃഷി നാശത്തിനുള്ള ധനസഹായം തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട  അപേക്ഷകളാണ് മന്ത്രിമാർക്ക് മുന്നിലെത്തിയത്. 

ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, മുവാറ്റുപുഴ ആർഡിഒ പി.എൻ. അനി, ഡെപ്യൂട്ടി കളക്ടർമാരായ ബി. അനിൽകുമാർ, എസ്. ബിന്ദു, മൂവാറ്റുപുഴ താലൂക്ക് തഹസിൽദാർ കെ.എസ്. സതീശൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ പി എം ഷെഫീക്ക് എന്നിവർ അദാലത്തിന്റെ മേൽനോട്ടം നിർവഹിച്ചു. 

തഹസിൽദാർമാർ, റവന്യൂ വകുപ്പ് ജീവനക്കാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.

ജില്ലയിലെ അവസാന അദാലത്ത് വെള്ളിയാഴ്ച്ച (മെയ് 26) കോതമംഗലം താലൂക്കിലെ മാര്‍ത്തോമ ചെറിയ പള്ളി കണ്‍വെന്‍ഷന്‍ സെന്ററിൽ നടക്കും.

date