കരുതലും കൈത്താങ്ങും: പരാതിക്ക് നാലാം ദിനം പരിഹാരം; പെരിയാർവാലി കനാലിന്റെ ഇടിഞ്ഞ ഭാഗം ഉടൻ പുനർ നിർമ്മിക്കും
കുന്നത്തുനാട് താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ ലഭിച്ച പരാതിക്ക് നാലാം ദിനം കോതമംഗലം അദാലത്തിൽ പരിഹാരം. കുന്നത്തുനാട് താലൂക്കിലെ പള്ളിക്കവല പള്ളിപ്പുറം പെരിയാർവാലി കനാൽ ഇടിഞ്ഞതുമായി ബന്ധപ്പെട്ട് വി.എം സലിം സമർപ്പിച്ച പരാതിയാണ് ദിവസങ്ങൾക്കകം പരിഹരിച്ചത്. പരാതി നൽകിയ സലിം, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ എന്നിവർ കോതമംഗലം മാർത്തോമ ചെറിയ പള്ളി കൺവെൻഷൻ സെന്ററിൽ നടന്ന അദാലത്ത് വേദിയിൽ എത്തി നടപടികൾ സ്വീകരിച്ചതായി അറിയിച്ചു.
പള്ളിക്കവല പള്ളിപ്പുറം പെരിയാർവാലി കനാൽ ഇടിഞ്ഞതുമായി ബന്ധപ്പെട്ടാണ് സലിം പരാതി നൽകിയത്. ഓഗസ്റ്റ് മാസം പള്ളിക്കവല പള്ളിപ്പുറം പെരിയാർവാലി കനാലിന്റെ ഇടിഞ്ഞ ഭാഗത്തുള്ള പണിപൂർത്തിയാക്കണമെന്നുള്ള ഉത്തരവ് മന്ത്രി പ്രസാദ് നൽകി.
മന്ത്രി പി.പ്രസാദിന്റെ നിർദേശപ്രകാരം മൂന്നു ലക്ഷം രൂപ എസ്റ്റിമേറ്റ് ആക്ഷൻ പ്ലാൻ 2023 -24 വർഷത്തിൽ ഉൾപ്പെടുത്തി പള്ളിക്കവല പള്ളിപ്പുറം പെരിയാർവാലി കനാലിന്റെ പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കുമെന്ന് ആലുവ എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു.
കുന്നത്തുനാട് താലൂക്ക് അദാലത്തിൽ നൽകിയ പരാതി പരിശോധിച്ച ശേഷം മന്ത്രി പി. പ്രസാദ് അപേക്ഷ അടിയന്തരമായി പരിഹരിക്കേണ്ടതാണെന്നും അപേക്ഷ പ്രത്യേകം കണക്കിലെടുത്ത് എസ്റ്റിമേറ്റ് തയ്യാറാക്കി വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചിരുന്നു. സ്വീകരിച്ച നടപടികൾ കോതമംഗലം താലൂക്ക് അദാലത്തിൽ അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് കോതമംഗലം താലൂക്ക് തല അദാലത്തിൽ പരാതിക്ക് പരിഹാരമായത്.
- Log in to post comments