Skip to main content

വിളപ്പിൽകാർക്ക് ഇനി കുടിവെള്ളം മുടങ്ങില്ല: ചീലപ്പാറ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി

വിളപ്പിൽ പഞ്ചായത്ത് നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായ ചീലപ്പാറ ശുദ്ധജല വിതരണ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. വിളപ്പിൽ ഗ്രാമീണ ശുദ്ധജല വിതരണ വിപുലീകരണ പദ്ധതിയുടെ ഭാഗമായി നിർമിച്ച പ്ലാന്റ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര - സംസ്ഥാന പദ്ധതികൾ വഴി എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലമെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. വിവിധ ഗ്രാമീണ കുടിവെള്ള പദ്ധതികൾക്കായി 307 കോടി രൂപയുടെ ഭരണാനുമതി നൽകിയതായും മന്ത്രി കൂട്ടിചേർത്തു.

വിളപ്പിൽ ഗ്രാമീണ ശുദ്ധജല വിതരണ വിപുലീകരണ പദ്ധതി യാഥാർത്ഥ്യമായതോടെ, ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായിരിക്കുകയാണ്. സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്ന് 16 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.

കാവടിക്കടവിൽ അരുവിക്കര റിസർവോയറിൽ നിന്നുള്ള ജലം തടയണ കെട്ടി സംഭരിച്ചാണ് ചീലപ്പാറയിലെ ശുചീകരണ പ്ലാന്റിലെത്തിക്കുന്നത്. ഇതിനായി കരമയാറിനോട് ചേർന്ന് 16 മീറ്റർ ആഴമുള്ള കിണർ, പമ്പ് ഹൗസ്, റോ വാട്ടർ പമ്പിംഗ് മെഷീൻ എന്നിവ സജ്ജീകരിച്ചു. ചീലപ്പാറയിൽ 10 എം.എൽ.ഡി ശേഷിയുള്ള ആധുനിക ജലശുദ്ധീരണശാല, എട്ട് ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ഉപരിതല ജലസംഭരണി, 5 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂഗർഭ ജലസംഭരണി എന്നിവയാണ് നിർമിച്ചിരിക്കുന്നത്. ചീലപ്പാറ പ്ലാന്റിൽ ശുദ്ധീകരിച്ച ജലം,  നൂലിയോട് ജലസംഭരണി, ഭൂഗർഭ ജലസംഭരണി എന്നിവ വഴിയും, പേയാട് ഭാഗത്ത് നിലവിലുള്ള പ്രധാന പൈപ്പ് ലൈനിലേക്കും വിതരണം ചെയ്യും.

ഐ. ബി. സതീഷ് എം. എൽ. എ അധ്യക്ഷനായ പരിപാടിയിൽ വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജല അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി

date