Skip to main content

ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ

ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഴക്കാലത്ത് ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങൾ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എ, സി തുടങ്ങിയവ പടരാൻ  സാദ്ധ്യത കൂടുതലാണ്.  തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വെള്ളവും ആഹാരസാധനങ്ങളും എപ്പോഴും അടച്ചു സൂക്ഷിക്കുക. കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക. കിണറിന് ചുറ്റുമതിൽ കെട്ടുക. രണ്ടാഴ്ച്ചയിലൊരിക്കൽ കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. ചെറുതും വലുതുമായ കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകളിൽ ക്ലോറിനേഷനും ശുദ്ധീകരണ പ്രവർത്തനങ്ങളും ഉറപ്പാക്കുക. പുറത്തു പോകുമ്പോൾ തിളപ്പിച്ചാറിയ ജലം കൈയിൽ കരുതുക. വഴിയോര കച്ചവട സ്ഥാപനങ്ങളിൽ നിന്നും തുറന്നു വച്ചിരിക്കുന്നതും  വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കിയതുമായ ഭക്ഷണ -പാനീയങ്ങൾ കഴിക്കരുത് .

  പഴകിയതും മലിനമായതുമായ ആഹാരം ഒഴിവാക്കുക. പഴവർഗ്ഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.   ആഹാരം പാകം ചെയ്യുന്നതിന് മുമ്പും  ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.  കൈയിലെ നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. കുഞ്ഞുങ്ങളുടെ നഖം വെട്ടി കൊടുക്കുക. മലവിസർജ്ജനത്തിന് ശേഷം കൈ സോപ്പുപയോഗിച്ച് കഴുകുക. തുറസായ സ്ഥലത്ത് മലമൂത്രവിസർജ്ജനം നടത്തരുത്. വീടും പരിസരപ്രദേശവും ശുചിയായി സൂക്ഷിക്കുക. ആഹാരാവശിഷ്ടങ്ങളും ചപ്പുചവറുകളും ശരിയായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യുക. പൊതു ടാപ്പുകളുടെയും കിണറുകളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കണം. രോഗലക്ഷണങ്ങൾ പ്രകടനമായാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും സ്വയംചികിത്സ പാടില്ലെന്നും ഡിഎംഒ അറിയിച്ചു.

date