Skip to main content
തൃശ്ശൂർ കളക്ട്രറേറ്റ് കോൺഫറൻസ് ഹാളിലാണ് പരാതിപരിഹാര അദാലത്ത് നടന്നത്

പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ അദാലത്ത് : 131 പരാതികൾ തീർപ്പാക്കി

സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ അദാലത്തിൽ രണ്ടു ദിനങ്ങളിലായി 131 പരാതികൾക്ക് തീർപ്പ് കൽപ്പിച്ചു. 185 പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്. രണ്ടാം ദിനത്തിൽ 90 പരാതികൾ പരിഗണിച്ചതിൽ 71 പരാതികളും പരിഹരിച്ചു.

തൃശ്ശൂർ കളക്ട്രറേറ്റ് കോൺഫറൻസ് ഹാളിലാണ് പരാതിപരിഹാര അദാലത്ത് നടന്നത്. വർഷങ്ങളായി ആനുകൂല്യങ്ങൾ ലഭിക്കാത്ത വിവിധ കേസുകളിൽ അദാലത്ത് വഴി പരിഹാരം കാണാൻ കഴിഞ്ഞെന്ന് കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി പറഞ്ഞു.

ഭൂമി കയ്യേറ്റം സംബന്ധിച്ച നാല് പരാതികളിൽ കമ്മീഷൻ നേരിട്ട് സ്ഥലം സന്ദർശിക്കാനും അദാലത്തിൽ തീരുമാനമായി. മെമ്പർമാരായ എസ് അജയകുമാർ, അഡ്വ. സൗമ്യ സോമൻ എന്നിവർ നേതൃത്വം നൽകി.

മൂന്ന് ബെഞ്ചുകളിലായി നടന്ന അദാലത്തിൽ പട്ടയ പ്രശ്നങ്ങൾ, ഭൂമി അവകാശത്തർക്കങ്ങൾ, വിവിധ പോലീസ് കേസുകൾ, തൊഴിലിടത്തെ അതിക്രമം, ജാതിയധിക്ഷേപം, വിദ്യാഭ്യാസ ആനുകൂല്യ പ്രശ്നങ്ങൾ, ഗാർഹിക പീഡനം തുടങ്ങിയ വിഷയങ്ങൾക്ക് പരിഹാരം കണ്ടു. പരാതി അദാലത്തിൽ ബന്ധപ്പെട്ട പോലീസ് ഓഫീസർമാർ, റവന്യു വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, പട്ടികജാതി/പട്ടികവർഗ്ഗവികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date