Skip to main content

കേരളത്തിന്റെ തീരം പൂര്‍ണമായും ശുചീകരിക്കും : മന്ത്രി സജി ചെറിയാന്‍ തീരശുചീകരണ പദ്ധതിയും സമുദ്രമാലിന്യ സര്‍വേയും ഉദ്ഘാടനം ചെയ്തു

600 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള കേരളത്തിന്റെ തീരം പൂര്‍ണ്ണമായും ശുചീകരിക്കലും കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കലുമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷമെന്നും ഇതിനാണ് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി നടപ്പിലാക്കുന്നതെന്നും ഫിഷറീസ് സാംസ്‌കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.ലോക സമുദ്ര ദിനത്തില്‍ കേരള സര്‍വ്വകലാശാലയും ഫിഷറീസ് വകുപ്പും  തുടക്കമിടുന്ന സമഗ്ര തീരശുചീകരണ പദ്ധതി, സമുദ്രമാലിന്യ സര്‍വേ എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം വലിയ പറമ്പ ഗ്രാമ പഞ്ചായത്തിലെ മാവിലാകടപ്പുറം പന്ത്രണ്ടില്‍ മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു.
കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ക്യാംപെയിന്‍ പ്രവര്‍ത്തനം കൂടിയാണിത്.ഇതിനായി സര്‍ക്കാര്‍ 5 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്. തീര മേഖലയിലെ പരിസ്ഥിതി സംരക്ഷണത്തിനായി  കേരള സര്‍വകാലശാല നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.എം. രാജഗോപാലന്‍ എം.എല്‍ എ അധ്യക്ഷത വഹിച്ചു.

 വലിയ പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശ്യാമള , ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ അനില്‍കുമാര്‍ , വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ  ഖാദര്‍ പാണ്ട്യാല ,  കെ മനോഹരന്‍ , ഇ കെ മല്ലിക , ഫിഷറീസ് ഡി.ഡി സതീഷ് കുമാര്‍ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി മധു   , എം അബ്ദുല്‍സലാം , പഞ്ചായത്ത് സെക്രട്ടറി  എം പി വിനോദ് കുമാര്‍ , കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ പ്രൊഫ എ ബിജുകുമാര്‍ , കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് റിസര്‍ച്ച് അസോസിയേറ്റ് ഡോ. സിബിന്‍ ആന്റണി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി നാരായണന്‍ ,  കെ അശോകന്‍ , ഉസ്മാന്‍ പാണ്ടിയാല ,  മധുസൂദനന്‍ കാരണത്ത് ഒ.കെ ബാലകൃഷ്ണന്‍ , പത്മനാഭന്‍ , കെ കുമാരന്‍ , വി.വി ഉത്തമന്‍ എന്നിവര്‍ സംബന്ധിച്ചു. വലിയ പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവന്‍ സ്വാഗതം പറഞ്ഞു.

ലക്ഷ്യം തീരത്തെയും കടലിനെയും മാലിന്യമുക്തമാക്കല്‍

കേരള സര്‍വ്വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗവും  കേരള ഫിഷറീസ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍  നടത്തുന്ന സമഗ്ര തീരശുചീകരണ പദ്ധതിയും സമുദ്രമാലിന്യ സര്‍വേയും,  സമുദ്രങ്ങളെ സംരക്ഷിക്കുന്നതിലും സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും  കാര്യമായ മാറ്റം വരുത്തലാണ് ലക്ഷ്യമിടുന്നത്.
കേരള സര്‍വ്വകലാശാല , യൂറോപ്യന്‍ യൂണിയന്റെ ഇറാസ്മസ് പ്ലസ് പദ്ധതിയുടെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ യുഎസ്എയിലെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാവും സമുദ്രമാലിന്യ സര്‍വേ നടപ്പിലാക്കുന്നത്.

 വിവിധ കോളേജുകളുടെയും പൗരശാസ്ത്രജ്ഞരുടെയും സഹകരണത്തോടെയാണ് കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളില്‍ പരിപാടി നടത്തുന്നത്. വിദഗ്ധരായ ശാസ്ത്രജ്ഞര്‍ക്കൊപ്പം തീരപ്രദേശത്ത് കാണപ്പെടുന്ന സമുദ്ര അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും ആവശ്യമായ ഉപകരണങ്ങളും പരിശീലന പരിപാടികളും നടപ്പിലാക്കിയിട്ടുണ്ട്.
സമുദ്ര അവശിഷ്ടങ്ങളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ സൃഷ്ടിക്കുന്നതിലൂടെ, നയ മാറ്റങ്ങള്‍ക്ക് വേണ്ടി വാദിക്കാനും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനും പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാനും കൂടുതല്‍ പരിസ്ഥിതി സൗഹൃദ രീതികള്‍ സ്വീകരിക്കാനും വ്യക്തികളെ പ്രചോദിപ്പിക്കാന്‍ പദ്ധതിയിലൂടെ കഴിയും എന്നാണ് പ്രതീക്ഷ. പരിസ്ഥിതി സംരക്ഷണത്തില്‍ അഭിനിവേശമുള്ള വ്യക്തികളെയും കമ്മ്യൂണിറ്റി ഗ്രൂപ്പുകളെയും സംഘടനകളെയും കൈകോര്‍ക്കാനും ബീച്ച് ശുചീകരണത്തില്‍ സജീവമായി പങ്കെടുപ്പിക്കും.
കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ പ്രൊഫ എ ബിജുകുമാര്‍ , കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് റിസര്‍ച്ച് അസോസിയേറ്റ് ഡോ. സിബിന്‍ ആന്റണി എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

date