Skip to main content

കോവളം -ബേക്കൽ തീരദേശ ജലപാത; ആദ്യഘട്ട പുനരധിവാസ പാക്കേജ് വിതരണം ചെയ്തു

കോവളം -ബേക്കൽ ജലപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കനാൽ വികസനത്തിന്റെ ഭാഗമായി കനാൽ പുറംമ്പോക്കിൽ താമസിച്ചവർക്കുള്ള പുനരധിവാസ ധനസഹായം വിതരണം ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടനം വി. ശശി എം.എൽ.എ നിർവഹിച്ചു. തീരദേശ ജലപാത യാഥാർത്ഥ്യമാകുന്നതോടെ  പ്രയോജനപ്പെടുന്നത് വരും തലമുറയ്ക്കാണെന്നും ടൂറിസം രംഗത്ത് മാറ്റം വരുന്നതോടുകൂടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും  എം.എൽ.എ പറഞ്ഞു. ഈ വർഷം ഡിസംബറിന് മുമ്പായി തീരദേശ ജലപാത യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. കഠിനംകുളം, ചാന്നാങ്കര ഭാഗത്ത് രണ്ട് ബോട്ടുജെട്ടികൾ ഡിസംബറിൽ പ്രവർത്തനസജ്ജമാകുമെന്നും എം.എൽ. എ കൂട്ടിച്ചേർത്തു.

സർക്കാരിന്റെ മുൻഗണനാ പട്ടികയിലുള്ള 616 കിലോമീറ്റർ ദൈർഘ്യം  വരുന്ന പശ്ചിമതീര ജല പാതയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്.
1283 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഠിനംകുളം പഞ്ചായത്തിലെ മേനംകുളം, കഠിനംകുളം വില്ലേജുകളിലായി റ്റി. എസ് കനാലിന്റെ ഇരുകരകളിലുമായി 11 വാർഡുകളിലുള്ള 194 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ പുനരധിവസിപ്പിക്കുന്നത്.
പ്രാഥമികഘട്ടത്തിൽ രേഖകൾ ലഭ്യമാക്കിയ 27 കുടുംബങ്ങൾക്ക് കഠിനംകുളം പഞ്ചായത്ത് ഹാളിൽ വച്ച് 11 ലക്ഷം രൂപ വിതരണം ചെയ്തു. അതോടൊപ്പം വീടുകളുടെ വില കൂടി നിർണയിച്ചുള്ള തുക നൽകാനും തീരുമാനമായി. ബാക്കിയുള്ള കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്.

 പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്  അധ്യക്ഷനായിരുന്നു. ഇൻലാൻഡ് നാവിഗേഷൻ ഡയറക്ടർ അരുൺ. കെ. ജേക്കബ്,  എക്സിക്യൂട്ടീവ് എഞ്ചിനീയർ എ. നാദിറ,  ചീഫ് എഞ്ചിനീയർ  സുരേഷ് കുമാർ,  എന്നിവർ സന്നിഹിതരായി.

date