Skip to main content

നൂതന ആശയങ്ങൾ ക്രിയാത്മകമായി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സാധിക്കണം: മന്ത്രി എം.ബി രാജേഷ്

 

മികവ്, കിരണം പദ്ധതികളുടെ ഗുണഭോക്തൃ സംഗമവും റിവൈവ് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു

നൂതന ആശയങ്ങൾ ക്രിയാത്മകമായ രീതിയിൽ നടപ്പിലാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് ജനകീയ ആസൂത്രണം പദ്ധതി വഴി നടപ്പിലാക്കിയ മികവ്, കിരണം പദ്ധതികളുടെ ഗുണഭോക്തൃ സംഗമവും റിവൈവ് പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് ഇ- വേസ്റ്റ്. ഈ സാഹചര്യത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കി അർഹരായവർക്ക് എത്തിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ റിവൈവ് പദ്ധതി ന്യൂതനമായ ആശയമാണെന്നും മന്ത്രി പറഞ്ഞു. 

മാലിന്യമുക്തമായ കേരളം സൃഷ്ടിക്കുക എന്നതാണ് സർക്കാരിൻ്റെ പ്രധാന നയം. ഇതിന് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വം ആവശ്യമാണ്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വ്യക്തികളുടെയും സമൂഹത്തിന്റെയും മനോഭാവത്തിൽ മാറ്റം വരണം.

മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകാതെ സംസ്കരിക്കാനുള്ള പദ്ധതികൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ബ്രഹ്മപുരത്തേക്ക്  180 ടൺ മാലിന്യങ്ങൾ എത്തിച്ചിരുന്ന സാഹചര്യത്തിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ 50 ടൺ മാലിന്യങ്ങളായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മാലിന്യ സംസ്കരണത്തിൽ ഏറ്റവും പ്രാധാന്യം തരംതിരിക്കലാണ്. ഇത് ഉറവിടത്തിൽ തന്നെ നടപ്പിലാക്കാൻ സാധിക്കണം. മാലിന്യങ്ങളുടെ ഉപയോഗം കുറച്ച് അവ പുനചക്രമണം, പുനരുപയോഗം എന്നിവ നടത്തുന്നതിനും സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത്  നവീകരിച്ച പ്രിയദർശിനി ഹാൾ, കോമ്പൗണ്ടിൽ നിർമ്മിച്ച പീപ്പിൾസ് ഗാർഡൻ എന്നിവയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് ഓഫീസ് സമ്പൂർണ്ണ ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ പ്രഖ്യാപനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് വിവിധ ട്രേഡുകളിൽ പരിശീലനം നൽകി തൊഴിലുറപ്പാക്കുന്ന മികവ് പദ്ധതിയുടെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മികവ്, കിരണം പദ്ധതികൾ വഴി 395 പേർക്ക് ജോലി ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ടെന്ന്  അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 170 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ് മുഖ്യാതിഥിയായി. പട്ടികജാതി വികസന ഓഫീസ് കെ. സന്ധ്യ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സനിത റഹീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ  മനോജ് മൂത്തേടൻ, എ.എസ്. അനിൽ കുമാർ,ശാരദ മോഹൻ , അനിമോൾ ബേബി, തദ്ദേശ സ്വയംദരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം  ഷെഫീക്,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി പ്രകാശ്, ഫിനാൻസ് ഓഫീസർ ജോബി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

date