Skip to main content

നെല്ല് സംഭരണം: ഫെഡറൽ,  കാനറ ബാങ്കുകൾ മൂന്നു ദിവസത്തിനകം തുകവിതരണം പൂർത്തിയാക്കും

 

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള തുക ഫെഡറൽ, കനറാ ബാങ്കുകൾ അടുത്ത മൂന്നു ദിവസത്തിനകം പൂർണ്ണമായും വിതരണം ചെയ്യും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിലിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന  അവലോകന യോഗത്തിൽ ബാങ്ക് പ്രതിനിധികൾ അറിയിച്ചതാണിത്. ചില സാങ്കേതിക തകരാറുമൂലം തുക വിതരണം പൂർത്തിയാക്കാൻ ഒരാഴ്ച സമയം വേണ്ടിവരുമെന്ന് എസ് ബി ഐ യോഗത്തിൽ അറിയിച്ചു.

നെല്ല് സംഭരണത്തിനായി സപ്ലൈകോ, കൺസോർഷ്യം ബാങ്കുകളായ എസ് ബി ഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ വഴി  പിആർഎസ് വായ്പയായി 700 കോടി രൂപയാണ് കർഷകന് വിതരണം ചെയ്യുന്നത്.  ഇതുവരെ കാനറ ബാങ്ക് 144.5 കോടി രൂപയും, ഫെഡറൽ ബാങ്ക് 56.16  കോടി രൂപയും, എസ് ബി ഐ 22.7 കോടി രൂപയും നൽകിക്കഴിഞ്ഞു. 

ബാങ്കിലേക്ക് വരുന്ന കർഷകരെ സഹായിക്കാൻ ബ്രാഞ്ചുകളിൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് കനറാ ബാങ്കിൻറെയും ഫെഡറൽ ബാങ്കിൻറെയും  പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ഇത് കൂടാതെ ഇന്ന് (ജൂൺ 14) മുതൽ കർഷകരുടെ സംശയ നിവാരണത്തിനായി കൊച്ചിയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ കർഷകർക്ക് 0484 2207923 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

തുക വിതരണം അവലോകനം ചെയ്യുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ യോഗത്തിൽ സപ്ലൈകോ ചെയർമാനും  മാനേജിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ, നെല്ല് വിഭാഗം മാനേജർ സുനിൽകുമാർ, കൺസോർഷ്യം ബാങ്കുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

date