Skip to main content
പുതമണ്‍- കോഴഞ്ചേരി കെഎസ്ആര്‍ടിസി ബസ് ഷട്ടില്‍ സര്‍വീസ് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

പുതമണ്‍- കോഴഞ്ചേരി കെഎസ്ആര്‍ടിസി ബസ് ഷട്ടില്‍ സര്‍വീസ് ആരംഭിച്ചു

പുതമണ്‍ - കോഴഞ്ചേരി റോഡിലെ യാത്രാ ക്ലേശത്തിന് വിരാമമായി. പുതമണ്ണില്‍ നിന്നും കോഴഞ്ചേരിക്കുള്ള കെഎസ്ആര്‍ടിസി ബസ് ഷട്ടില്‍ സര്‍വീസ് ആരംഭിച്ചു. സര്‍വീസ് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി സെന്റ്് തോമസ് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ആല്‍ബിന്‍ ആദ്യ യാത്രക്കാരനായി.
റാന്നിയില്‍ നിന്നും കോഴഞ്ചേരിക്ക് ഉള്ള പ്രധാന പാതയായ മേലുകര - റാന്നി റോഡില്‍ പുതമണ്ണില്‍ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം  കാലപ്പഴക്കം മൂലം അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 25നാണ് വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് പാലം അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം സ്ഥിരീകരിച്ചത്.
പാലം അടച്ചതോടെ റാന്നിയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഒന്നുകില്‍ പേരൂച്ചാല്‍ പാലം വഴി ചെറുകോല്‍പ്പുഴ - റാന്നി റോഡില്‍ എത്തി വേണം കോഴഞ്ചേരിക്ക് പോകാന്‍. അല്ലെങ്കില്‍ പുതമണ്ണില്‍ നിന്നും തിരിഞ്ഞ് അന്ത്യാളന്‍ കാവ് വഴി തിരിഞ്ഞ് വേണം പാലത്തിന്റെ മറുകരയിലെത്താന്‍.
     ബസുകള്‍ പേരുച്ചാല്‍ പാലം - ചെറുകോല്‍പ്പുഴ വഴിയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍, വീതി കുറഞ്ഞ റോഡിലൂടെ വാഹന ബാഹുല്യം ഗതാഗത തടസങ്ങള്‍ക്ക് ഇടയാക്കി.  പുതമണ്ണില്‍ നിന്നും അന്ത്യാളന്‍ കാവിലേക്കുള്ള റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന പണികള്‍ നടത്തിയതിനാല്‍ ഈറോഡ് ഇപ്പോള്‍ യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. മാത്രമല്ല ഇതുവഴി പാലത്തിന്റെ ഒരു കരയില്‍ നിന്ന് മറ്റേ  കരയില്‍ എത്താന്‍ ഏതാണ്ട് ഒന്‍പതു കിലോമീറ്റര്‍ അധികം ദൂരം ചുറ്റി സഞ്ചരിക്കേണ്ടതായും വരുന്നു.
    ബസുകള്‍ പേരൂച്ചാല്‍ വഴി തിരിച്ചുവിട്ടപ്പോള്‍ ഏറ്റവും അധികം കഷ്ടത്തിലായത് കീക്കൊഴൂര്‍ മുതല്‍ മേലുകര വരെയുള്ള ഭാഗത്തെ ബസ് യാത്രക്കാരാണ്. ഇതുവഴി ബസുകള്‍ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയായി. സ്‌കൂള്‍ കുട്ടികളും ജോലിക്കാരും മറ്റും ഒരുപോലെ ബുദ്ധിമുട്ട് അനുഭവിക്കാന്‍  തുടങ്ങി. വലിയ തുക നല്‍കി ഓട്ടോറിക്ഷ പിടിച്ച് വരേണ്ട അവസ്ഥ. ഇതിനിടയില്‍ ഒരു സ്വകാര്യ ബസ് പുതമണ്‍ മുതല്‍ കോഴഞ്ചേരി വരെ സര്‍വീസ് നടത്തിയിരുന്നെങ്കിലും സര്‍വീസ് നഷ്ടമാണെന്ന  കാരണം പറഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷം അത് നിര്‍ത്തി.
        ഇതിനിടയില്‍ പുതിയ പാലം നിര്‍മിക്കാന്‍ കാലതാമസം വരും എന്ന കാരണത്താല്‍ ഇതുവഴി താല്‍ക്കാലിക പാത നിര്‍മിക്കാന്‍ 30.80 ലക്ഷം രൂപയുടെ അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കി. താല്‍ക്കാലിക പാത നിര്‍മിക്കാന്‍ സ്ഥലം സ്വകാര്യ വ്യക്തികളില്‍ നിന്നും തല്‍ക്കാലത്തേക്ക്  ഏറ്റെടുത്ത് പണിപൂര്‍ത്തിയാക്കാന്‍ രണ്ടുമാസത്തോളം എടുക്കും.
      ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ ബുദ്ധിമുട്ട് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.  തുടര്‍ന്നാണ് കോഴഞ്ചേരിയില്‍ നിന്നും പുതമണ്ണിലേക്ക് ഒരു കെഎസ്ആര്‍ടിസി ബസ് ഷട്ടില്‍ സര്‍വീസ് ആരംഭിക്കാന്‍ മന്ത്രി ഉത്തരവിറക്കിയത്.
       പഞ്ചായത്ത് പ്രസിഡന്റ്് കെ.ആര്‍. സന്തോഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി തോമസ് എന്നിവര്‍ പങ്കെടുത്തു.
   (പിഎന്‍പി 2428/23)

 

date