Skip to main content
പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിലെ നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന വരണാധികാരിയുടെ ഓഫീസിൽ നടക്കുന്നു. ഉപതെരഞ്ഞടുപ്പു പൊതുനിരീക്ഷകൻ യുഗൽ കിഷോർ പന്ത് സമീപം.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ഏഴുപേരുടെ പത്രിക സ്വീകരിച്ചു

 മൂന്നുപേരുടെ പത്രിക തള്ളി

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ മത്സരരംഗത്ത് ഉള്ളത് ഏഴുപേർ. 10 സ്ഥാനാർഥികളാണ് ഓഗസ്റ്റ് 17 വരെ നാമനിർദേശപത്രിക സമർപ്പിച്ചത്. ആകെ 19 സെറ്റ് പത്രികകളാണു സമർപ്പിച്ചത്.
ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), ജെയ്ക് സി. തോമസ്((കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്), ജി. ലിജിൻലാൽ(ഭാരതീയ ജനതാ പാർട്ടി), ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി), പി.കെ. ദേവദാസ് (സ്വതന്ത്രസ്ഥാനാർഥി ) സന്തോഷ് ജോസഫ്(സ്വതന്ത്ര സ്ഥാനാർഥി), ഷാജി(സ്വതന്ത്രസ്ഥാനാർഥി) എന്നിവരുടെ പത്രികകളാണു സ്വീകരിച്ചത്.
 ഡോ. കെ. പദ്മരാജൻ(സ്വതന്ത്ര സ്ഥാനാർഥി), റെജി സഖറിയ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്), മഞ്ജു എസ്. നായർ  (ഭാരതീയ ജനതാ പാർട്ടി)   എന്നിവരുടെ പത്രികകളാണു തള്ളിയത്.
 വരണാധികാരിയായ ആർ.ഡി.ഒ. വിനോദ്‌രാജിന്റെ ഓഫീസിൽ ഇന്നലെ(ഓഗസ്റ്റ് 18) രാവിലെ 11.00 മണിക്കായിരുന്നു സൂക്ഷ്മപരിശോധന. പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പു പൊതുനിരീക്ഷകൻ യുഗൽ കിഷോർ പന്തിന്റെ സാന്നിധ്യത്തിലായിരുന്നു സൂക്ഷ്മപരിശോധന പൂർത്തിയായത്. ഉപവരണാധികാരിയായ പാമ്പാടി ബ്‌ളോക്ക് ഡവലപ്‌മെന്റ് ഓഫീസർ ഇ. ദിൽഷാദ്, രാഷ്്ട്രീയകകക്ഷി പ്രതിനിധികൾ എന്നിവർ സൂക്ഷ്്പരിശോധനയിൽ സന്നിഹിതരായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഇനിയുള്ള നടപടിക്രമങ്ങളെക്കുറിച്ചു സ്ഥാനാർഥികൾക്കും രാഷ്ട്രീയപാർട്ടികൾക്കുമുള്ള പൊതുനിർദേശങ്ങൾ പൊതുനിരീക്ഷകൻ പങ്കുവച്ചു.
 ഓഗസ്റ്റ് 21 ഉച്ചകഴിഞ്ഞു മൂന്നുവരെ പത്രിക പിൻവലിക്കാം. സെപ്റ്റംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്്. സെപ്റ്റംബർ എട്ടിനു വോട്ടെണ്ണൽ നടക്കും.

 

 

date