Skip to main content
പോഷകസമൃദ്ധി മിഷൻ വഴി 25 ലക്ഷം കുടുംബങ്ങളിൽ പച്ചക്കറി കൃഷി ഉറപ്പാക്കും

പോഷകസമൃദ്ധി മിഷൻ വഴി 25 ലക്ഷം കുടുംബങ്ങളിൽ പച്ചക്കറി കൃഷി ഉറപ്പാക്കും-മന്ത്രി പി.പ്രസാദ് -205 ഉൽപ്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ ലഭ്യമാക്കി

ആലപ്പുഴ:  കേരളത്തിലെ മുഴുവൻ വീടുകളെയും ലക്ഷ്യംവച്ച്  25 ലക്ഷം കുടുംബങ്ങളിൽ പച്ചക്കറികൾ, പയറുവർഗങ്ങൾ, ഇലവർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്യുന്ന വലിയ പദ്ധതിക്ക് കൃഷി വകുപ്പ് തുടക്കം കുറിച്ചതായും പച്ചക്കറിയുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഓണ സമൃദ്ധി 2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ മുനിസിപ്പൽ ഓഫീസ് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2000 കർഷക ചന്തകൾ ആഗസ്റ്റ് 25 മുതൽ 28 വരെ ആണ് കേരളത്തിൽ ആരംഭിച്ചിട്ടുള്ളത്.  ഹോർട്ടികോർപ്പ് , വി എഫ് പി സി കെ,  കർഷക കൂട്ടങ്ങൾ എന്നിവയിലൂടെയാണ് സംഭരിച്ച പച്ചക്കറികളാണ് വിപണിയിലെത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന എ.എം.ആരിഫ് എം.പി, പി.പി.ചിത്തരഞ്ജൻ എം.എൽ.എയ്ക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. 

ഓണക്കാല പച്ചക്കറികൃഷിയെ കാലാവസ്ഥയിലുണ്ടായ വ്യതിയാനം ബാധിച്ചതായി മന്ത്രി പറഞ്ഞു. മഴ കുറഞ്ഞത് മൂലം ജല വിഭവത്തെ അറിഞ്ഞ് കൃഷി ചെയ്യേണ്ടിയിരിക്കുന്നു. ശാസ്ത്രലോകം നൽകുന്ന മുന്നറിയിപ്പുകൾ അതീവ ഗൗരവത്തോടെ കാണുന്നു. കൃഷി വകുപ്പ് മുൻകൈയ്യെടുത്ത് ആരംഭിച്ച കേരള അഗ്രി കമ്പനി നൂറു ഉൽപ്പന്നങ്ങൾ ഓൺലൈനിൽ എത്തിക്കാൻ ആഗ്രഹിച്ച സ്ഥാനത്ത് 205 ഉൽപ്പന്നങ്ങൾ ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. ആമസോണിലും ഫ്‌ലിപ്കാർട്ടിലും ഉൾപ്പെടെ ലോകത്തിലെ മുൻനിര ഓൺലൈൻ വിപണികളിൽ കേരളത്തിലെ കർഷകരുടെ ഉൽപ്പന്നങ്ങൾ ലഭ്യമായി തുടങ്ങിയെന്നത് ചെറിയ കാര്യമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഓണ വിപണിയിൽ വിലക്കയറ്റം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളെ തടയുകയും കർഷകർക്ക് മികച്ച വില ലഭ്യമാക്കുകയും ചെയ്യുകയാണ് കാർഷിക വകുപ്പ് കർഷക ചന്തകളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.  കൃഷിവകുപ്പിന് കീഴിൽ 1076 വിപണികളും വി എഫ് പി സി കെ യുടെ കീഴിൽ 160 വിപണികളും ഹോർട്ടികോർപ്പിന് കീഴിൽ 764 വിപണികളും ഒരുക്കി. ആലപ്പുഴ ജില്ലയിൽ മാത്രം  80 കർഷക ചന്തങ്ങൾ പ്രവർത്തിക്കും. നമ്മുടെ നാട്ടിലെ കർഷകർ ഉൽപ്പാദിപ്പിച്ച ഗുണമേന്മയുള്ള നാടൻ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക പരിഗണന കർഷക ചന്തകളിൽ നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.  10% വിപണിവിലയെക്കാൾ അധികം നൽകി കർഷകരിൽ നിന്ന് കാർഷികോൽപ്പന്നങ്ങൾ വാങ്ങി വിപണി നിരക്കിനേക്കാൾ 30 ശതമാനം വിലകുറച്ച് ആണ് വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ ഹരിത.വി.കുമാർ,  നഗരസഭാ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ, കൃഷി വകുപ്പ് ഡയറക്ടർ ജോർജ് സെബാസ്റ്റിയൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിത ജയിംസ് , ഹോർട്ടി കോർപ്പ് ചെയർമാൻ അഡ്വ.എസ്. വേണുഗോപാൽ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്, നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, നഗരസഭാ കൗൺസിലർ എ.എസ്.കവിത,  വി.എഫ്.പി.സി.കെ.സി.ഇ.ഓ വി.ശിവരാമകൃഷ്ണൻ, ഹോർട്ടി കോർപ് എം.ഡി.ജെ.സജീവ്, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. 

date