കനകക്കുന്നിൽ ചാറ്റൽ മഴ;നിശാഗന്ധിയില്‍ സംഗീത മഴ
ഓണം വാരാഘോഷത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ (ആഗസ്റ്റ് 31)പ്രധാന വേദിയായ നിശാഗന്ധിയില്‍ നാലര മണിക്കൂര്‍ നീണ്ട മെഗാ ഷോ കാണാന്‍ വൻ ജനപ്രവാഹമായിരുന്നു.ബിഗ്‌ബോസ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്ന മെഗാ ഷോ ആട്ടവും പാട്ടുമായി നിശാഗന്ധിയെ ഇളക്കി മറിച്ചു.പ്രശസ്ത പിന്നണി ഗായകരായ ഗൗരിലക്ഷ്മി,അഞ്ജു ജോസഫ്, പുഷ്പവതി,തുടങ്ങിയവര്‍ നയിച്ച സംഗീത നിശയും സിനിമ-സീരിയല്‍ താരങ്ങളായ ശ്രുതിലക്ഷ്മി, റനീഷ റഹ്‌മാന്‍,എയ്ഞ്ചല്‍ തോമസ് തുടങ്ങിയവര്‍ നയിച്ച ഡാന്‍സ് പെര്‍ഫോമന്‍സും ഷോയുടെ മാറ്റുകൂട്ടി. ഇവര്‍ക്ക് പുറമെ ദിവ്യ,സമന്യൂത,രേഷ്മ,വേദമിത്ര എന്നിവരുടെ പ്രകടനങ്ങളും വേദിയെ ആകര്‍ഷണീയമാക്കി.
നിശാഗന്ധിക്ക് പുറമെ തലസ്ഥനത്തെ വിവിധ വേദികളിലായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇന്നലെ അരങ്ങേറിയത്.
കനകക്കുന്നിലേക്കുള്ള പ്രവേശന കവാടത്തില്‍ പഞ്ചവാദ്യവും പഞ്ചാരിമേളവും പൂരപ്രതീതി തീര്‍ത്തു. തിരുവരങ്ങ്,സോപാനം വേദികളിലായി നാടന്‍പാട്ട്, പൂരക്കളി,കണ്യാര്‍ക്കളി,തോല്‍പ്പാവകൂത്ത്,സീതക്കളി തുടങ്ങിയ നാടന്‍കലകളും അരങ്ങേറി.സൂര്യകാന്തി ഗ്രൗണ്ടില്‍ കേരള ലജിസ്ലേച്വര്‍ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്‍ നയിച്ച ഗാനമേളയും കനകക്കുന്ന് അകത്തളത്തില്‍ ചാക്യര്‍കൂത്തും കഥകളിയും നടന്നു.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സൂരജ് സന്തോഷ്,ലക്ഷ്മി ജയന്‍ ബാന്‍ഡിന്റെയും തൈക്കാട് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചെമ്മീന്‍ ബാന്‍ഡിന്റെ മ്യൂസിക്കല്‍ ഷോയും നിറഞ്ഞ സദസിനെ ഇളക്കിമറിച്ചു.
- Log in to post comments