Skip to main content

ബൂത്തുകളുടെ പുനഃക്രമീകരണം: കരട് പട്ടികയായി

ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളുടെ പുനഃക്രമീകരണത്തിനുള്ള കരട് പട്ടിക തയ്യാറായതായി രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു. ജില്ലയിൽ ആകെ 101 ബൂത്തുകളുടെ കെട്ടിടം മാറ്റാനും 29 ബൂത്തുകളുടെ സ്ഥലം മാറ്റാനും 141 ബൂത്തുകളുടെ പേര് മാറ്റാനുമാണ് ശുപാർശ. കല്ല്യാശ്ശേരി, തളിപ്പറമ്പ്, മട്ടന്നൂർ മണ്ഡലങ്ങളിൽ ഒന്ന് വീതം പുതിയ ബൂത്തുകൾ അനുവദിക്കാൻ ശുപാർശ ചെയ്യുന്നു. 24 ബൂത്തുകൾ പുനഃക്രമീകരിക്കാനും നിർദേശമുണ്ട്. കരട് പട്ടിക അംഗീകാരത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന് അയക്കും.
ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റ് മെഷീനുകളുടെയും പ്രാഥമികതല പരിശോധന സെപ്റ്റംബർ 19ന് കണ്ണൂരിലെ ഇവിഎം വിവിപാറ്റ് വെയർ ഹൗസിൽ നടക്കും. ഇതിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടാവണമെന്ന് കലക്ടർ അറിയിച്ചു.
സ്‌പെഷൽ സമ്മറി റിവിഷന്റെ ഭാഗമായുള്ള കരട് വോട്ടർ പട്ടിക ഒക്‌ടോബർ 17ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയിലുള്ള അവകാശങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതിന് നവംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2024 ജനുവരി ഒന്ന് യോഗ്യതയായുള്ള അന്തിമ വോട്ടർപട്ടിക 2024 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അർഹതയുള്ള എല്ലാവരേയും ഉൾപ്പെടുത്തി കുറ്റമറ്റ വോട്ടർപട്ടിക തയ്യാറാക്കാനാണ് കമ്മീഷന്റെ ശ്രമം. ഇതിനായി വീടുകൾ സന്ദർശിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാർക്ക് പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിച്ചു.
യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി വി ഗോപിനാഥ് (സിപിഐഎം), രഞ്ജിത്ത് നാറാത്ത് (ഐഎൻസി), വെള്ളോര രാജൻ (സിപിഐ), എംപി മുഹമ്മദലി (ഐയുഎംഎൽ), വി പി ജയദേവൻ (എൻസിപി), പി രത്‌നകുമാർ (ആർഎസ്പി), തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.

date