Skip to main content

വിവരാവകാശ നിഷേധം: കമ്മീഷൻ 25000 രൂപ പിഴ വിധിച്ചു.

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിന്മേൽ വിവരം നിഷേധിച്ചതിന് കെ എസ് ഇ ബി പയ്യന്നൂർ ഇലക്ടിക്കൽ സെക്ഷൻ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ എൻ രാജീവിൽ നിന്നും 25000 രൂപ പിഴയീടാക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം ഉത്തരവിട്ടു. അപേക്ഷകനായ പയ്യന്നൂർ കണ്ടകാളി കോടിയത്ത് ദേവസൂര്യയിൽ കെ പി ജനാർദ്ധനൻ സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് കമ്മീഷൻ്റെ ഉത്തരവ്. വിവരം നൽകുന്നതിന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 108 ദിവസത്തെ കാലതാമസം വരുത്തിയെന്നും ഇത് സംബന്ധിച്ച് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും കമ്മീഷണർ വ്യക്തമാക്കി. 2022 ജൂൺ 23 ന് സമർപ്പിച്ച അപേക്ഷയിന്മേൽ 2022 നവംബർ 9 നാണ് മറുപടി നൽകിയത്. 138 ദിവസത്തെ കാലതാമസം. വിവരാവകാശ നിയമം അനുശാസിക്കുന്ന സമയപരിധിയായ 30 ദിവസം ഒഴിവാക്കിയാൽ 108 ദിവസത്തെ കാലതാമസം. വിവരാവകാശ നിയമം സെക്ഷൻ 20 പ്രകാരം ഒരുദിവസം 250 രൂപ തോതിലാണ് പരമാവധി പിഴ തുകയായ 25000 രൂപ ഈടാക്കാൻ കമ്മീഷണർ ഉത്തരവിട്ടത്. തുകയടച്ചതിൻ്റെ വിവരം ചലാൻ അസ്സൽ സഹിതം ഒക്ടോബർ 13 നകം കമ്മീഷൻ സെക്രട്ടറിയെ അറിയിക്കണം. തുകയടക്കാത്ത പക്ഷം ശമ്പളത്തിൽ നിന്ന് തുകയീടാക്കണമെന്നും അല്ലെങ്കിൽ ജപ്തിയിലൂടെ സംഖ്യ ഇടാക്കുമെന്നും ഉത്തരവിൽ പറയുന്നു.

date