മാലിന്യ മുക്തം നവകേരളം: വിദ്യാലയങ്ങളിൽ നക്ഷത്ര പദവിക്കായുള്ള പരിശോധന ആരംഭിച്ചു
'ഹരിതവിദ്യാലയം ശുചിത്വ വിദ്യാലയം' പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള മുഴുവൻ വിദ്യാലയങ്ങളിലും നക്ഷത്ര പദവിക്കായുള്ള ജില്ലാതല പരിശോധന ആരംഭിച്ചു. നിലവിലുള്ള മാലിന്യ പരിപാലന സംവിധാനം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിനാണ് മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തിലുള്ള പരിശോധന ആരംഭിച്ചത്.
സ്‌കൂളുകളിൽ ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള എയറോബിക് കമ്പോസ്റ്റ് സംവിധാനം, അജൈവ മാലിന്യ ശേഖരണ ബിന്നുകൾ തുടങ്ങിയവ നൽകുന്നതിന് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ പ്രൊജക്റ്റിൽ വകയിരുത്തിയിട്ടുണ്ട്. ഒക്ടോബർ ആദ്യവാരത്തിലെ ശുചീകരണത്തിന് ശേഷവും മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കുകയോ ടോയ്ലറ്റുകൾ വൃത്തിഹീനമായി കിടക്കുന്നതോ കണ്ടാൽ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അറിയിച്ചു.
താമരശ്ശേരി, വടകര, കോഴിക്കോട് വിദ്യാഭ്യാസ ജില്ലകൾ കേന്ദ്രീകരിച്ചുള്ള സന്ദർശനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൻ നിഷ പി.പി, ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ. പി റീന , പി.പി പ്രേമ, എൻ.എം വിമല, ഇ.ശശീന്ദ്രൻ, സുധ കമ്പളം, ധനീഷ് ലാൽ, മാലിന്യമുക്തം നവകേരളം ജില്ലാ കോ ഓർഡിനേറ്റർ മണലിൽ മോഹനൻ, ശുചിത്വ മിഷൻ അസി. കോർഡിനേറ്റർ പി. രാധാകൃഷ്ണൻ, ഉദ്യോഗസ്ഥർ, എൽ.എസ്. ജി. ഡി. എഞ്ചിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments